മുംബൈ സിറ്റി എഫ്സി-ഹൈദരാബാദ് എഫ്സി മത്സരം സമനിലയില്‍

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്സിയെ സമനിലയില്‍ തളച്ച് രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്സി. ജോര്‍ജെ പെരേര മുംബൈക്ക് ലീഡ് സമ്മാനിച്ചു. ഹിതേശ് ശര്‍മയിലൂടെ ഹൈദരാബാദ് ഒപ്പമെത്തുകയായിരുന്നു.

22-ാം മിനിറ്റില്‍ പെരേര പെനാല്‍റ്റിയിലൂടെയാണ് ഗോള്‍ നേടിയത്. നിഖില്‍ പൂജാരിയുടെ പിഴവില്‍ നിന്നാണ് മുംബൈക്ക് പെനാല്‍റ്റി ലഭിക്കുന്നത്. വലത് വിംഗില്‍ നിന്ന് ബിബിന്‍ സിംഗിനെ ലക്ഷ്യമാക്കി ലാലിയന്‍സുവാലയുടെ ക്രോസ്. ഫാര്‍പോസ്റ്റില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്ന ബിബിന്‍ പന്ത് ഹെഡ് ചെയ്തു. എന്നാല്‍ പൂജാരിയുടെ കയ്യില്‍ തട്ടിയതോടെ റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. മധ്യത്തിലേക്ക് പെനാല്‍റ്റിയടിച്ച മുന്‍ കേരള ബ്ലാസ്റ്റേഴ്സ്് താരത്തിന് ഗോള്‍ കീപ്പറെ കബളിപ്പിക്കാനായി. ആദ്യപാതി 1-0ത്തിന് അവസാനിച്ചു.

65-ാം മിനിറ്റിലാണ് നിലവിലെ ചാംപ്യന്മാരായ ഹൈദരാബാദിന്റെ മറുപടി ഗോളെത്തിയത്. മുഹമ്മദ് യാസിറിന്റെ സഹായത്താലായിരുന്നു ഗോള്‍. ഹൈദരാബാദിന് ലഭിച്ച ആദ്യത്തെ ഗോള്‍ അവസരം കൂടിയായിരുന്നു അത്. വലത് വിംഗിലൂടെ പന്തുമായി യാസിര്‍ മുന്നേറി. മുന്നോട്ട് നീട്ടില്‍ നല്‍കിയ പന്ത് ഹിതേഷ് ഓടിയെടുത്തു. ആദ്യ ശ്രമത്തില്‍ തന്നെ ഗോള്‍ കീപ്പറെ മറികടക്കാന്‍ ഹിതേഷിനായി. സ്‌കോര്‍ 1-1. 83-ാം മിനിറ്റില്‍ ഗ്രേഗ് സ്റ്റിവാര്‍ട്ടിലൂടെ മുംബൈക്ക് ലീഡെടുക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ഗോള്‍ കീപ്പറുടെ ഗംഭീര സേവ് ഹൈദരാബാദിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചു.