കെഎസ്ആര്‍ടിസി തിരിച്ചടക്കാനുള്ളത് 777 കോടി; കെടിഡിഎഫ്‌സി അടച്ചുപൂട്ടലിന്റെ വക്കില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് കടം കൊടുത്തതോടെ അടച്ചുപൂട്ടലിന്റെ വക്കിലെത്തി കെടിഡിഎഫ്‌സി. ദീര്‍ഘകാല വായ്പയില്‍ 211 കോടിയോളം രൂപയും ഹ്രസ്വകാല വായ്പയില്‍ 566 കോടിയോളം രൂപയുമാണ് കെഎസ്ആര്‍ടിസി തിരിച്ചടക്കാനുള്ളത്.

സര്‍ക്കാര്‍ ഗ്യാരന്റിയോട് കൂടി പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപമായി സ്വീകരിച്ച തുക കെടിഡിഎഫ്‌സി കെഎസ്ആര്‍ടിസിക്ക് ദീര്‍ഘകാല വായ്പയായി നല്‍കാനുള്ളതിനാല്‍ തന്നെ കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങളുടെ തുക പൊതുജനങ്ങള്‍ക്ക് തിരിച്ചു നല്‍കാന്‍ കോര്‍പറേഷന്റെ കൈയില്‍ നിലവില്‍ പണമില്ല.

അതേസമയം, ഈടില്ലാതെയാണ് 90 ശതമാനം വായ്പയും കെടിഡിഎഫ്‌സി കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ഉത്തരവുകളുടെ പിന്‍ബലത്തില്‍ നല്‍കിയിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, തിരുവല്ല എന്നിവിടങ്ങളിലായി 55 ജീവനക്കാരാണ് കെടിഡിഎഫ്‌സിക്കുള്ളത്.