പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയെ അംഗീകരിക്കുന്നതില്‍ എതിര്‍പ്പില്ല: നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയെ അംഗീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ ഏകാഭിപ്രായമുണ്ടായിരിക്കണമെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അദ്ദേഹം വ്യക്തമാക്കി. നിതീഷ് കുമാറിനെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തണമെന്ന അഭിപ്രായം ഉയരുന്നതിനിടെയാണ് പ്രതികരണം. നിതീഷിനെ പിന്തുണച്ച് മഹാസഖ്യത്തിലെ അംഗമായ ആര്‍ജെഡി നേതൃത്വം നേരത്തെ രംഗത്ത് വന്നിരുന്നു.

അതേസമയം, രാജ്യത്ത് ബിജെപിക്കെതിരായ അടിയൊഴുക്ക് ശക്തമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കാലിടറുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലൂടെ നീങ്ങി കശ്മീരില്‍ അവസാനിക്കുന്ന യാത്രക്കിടെ പ്രതിപക്ഷ കക്ഷികളെ അടുപ്പിക്കാന്‍ രാഹുല്‍ഗാന്ധി നേരിട്ടാണ് ശ്രമം നടത്തുന്നത്. അഖിലേഷ് യാദവ്, മായാവതി, കശ്മീരിലെ ഗുപ്കര്‍ സഖ്യനേതാക്കളായ ഫറൂക്ക് അബ്ദുള്ള, മെഹബൂബ മുഫ്തി, എന്നിവരെ ജോഡോ യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് മുന്‍പില്‍ കൃത്യമായ ബദല്‍ മുന്‍പോട്ട് വയ്ക്കാന്‍ പ്രതിപക്ഷത്തിനാകണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.