‘വിശ്വാസികള്‍ക്ക് സ്ഥാനം കൊടുക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്’; ആന്റണിയെ പിന്തുണച്ച് കെ. മുരളീധരന്‍

തിരുവനന്തപുരം: ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടേയും കാലത്തും അമ്പലങ്ങളില്‍ പോയിട്ടുണ്ടെന്നും ഹിന്ദു മതത്തിന്റെ ഹോള്‍ സെയില്‍ ബിജെപിക്ക് വിട്ടു കൊടുക്കുന്നത് സിപിഎമ്മാണെന്നും കെ. മുരളീധരന്‍. എ.കെ ആന്റണിയെ പിന്തുണച്ച് രംഗത്തെത്തിയതായിരുന്നു അദ്ദേഹം.

കെ. മുരളീധരന്റെ വാക്കുകള്‍

‘വിശ്വാസികള്‍ക്ക് സ്ഥാനം കൊടുക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മൃദു ഹിന്ദുത്വം എന്ന വാക്ക് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണ്. കുറി തൊടാന്‍ പാടില്ല എന്ന നിലപാട് ശരിയല്ല. ആന്റണിയുടെ നിലപാട് കൃത്യമാണ്. മൃദു ഹിന്ദുത്വം എന്ന വാക്ക് ലീഗ് ഇതുവരെ പ്രയോഗിച്ചിട്ടില്ല. കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരണം എന്നതാണ് ധാരണ. സോളാര്‍ കേസില്‍ സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞു. വൃത്തികെട്ട രീതിയിലാണ് പിണറായിയുടെ പൊലീസ് കേസ് അന്വേഷിച്ചത്. മ്ലേച്ചമായ രീതിയില്‍ കേസെടുത്ത ചരിത്രം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പൊതു സമൂഹത്തോട് മാപ്പ് പറയണം. സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തുമോ? മൂന്ന് പ്രമുഖര്‍ സി പി എമ്മിന്റെ നേതാക്കളാണ്. സോളാര്‍ കേസിലെ സിബിഐ അന്വേഷണം സ്വര്‍ണക്കടത്തില്‍ എന്തുകൊണ്ട് ഉണ്ടാകുന്നില്ല. എന്തുകൊണ്ട് നേതാക്കന്മാര്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുന്നില്ല. സ്വര്‍ണക്കടത്ത് കേസിലും സി ബി ഐ അന്വേഷണം വേണം. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. ഇ പി ജയരാജന്‍ മന്ത്രിസ്ഥാനം ദുരുപയോഗപ്പെടുത്തിയത് പാര്‍ട്ടിക്കകത്ത് മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമല്ല. അന്വേഷണം വേണം. ഇതിന് പുറമെ പി ജയരാജനെതിരായ ക്വട്ടേഷന്‍ പരാതിയിലും അന്വേഷണം വേണം. യാഥാര്‍ത്ഥ്യം ബോധ്യപ്പെടണം. രണ്ടിലും ജുഡീഷ്യല്‍ അന്വേഷണം വേണം. കേരളത്തിലെ ബിജെപിയുടെ ബി ടീമാണ് സിപിഎം. സമരപരിപാടികള്‍ യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.’