ബിസിസിഐയുമായുള്ള ജേഴ്‌സി സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ നിന്ന് ബൈജൂസ് പിന്‍വാങ്ങുന്നു

ഡല്‍ഹി: എഡ്‌ടെക് മേജര്‍ ബൈജൂസും എംപിഎല്‍ സ്പോര്‍ട്‌സും ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായുള്ള സ്പോണ്‍സര്‍ഷിപ്പ് കരാറുകളില്‍ നിന്ന് പിന്‍വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജൂണിലാണ് ബൈജൂസ് ബോര്‍ഡുമായുള്ള ജേഴ്‌സി സ്പോണ്‍സര്‍ഷിപ്പ് കരാര്‍ 35 മില്യണ്‍ യു എസ് ഡോളറിന് 2023 നവംബര്‍ വരെ നീട്ടിയത്. ബി സി സി ഐയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ ബൈജൂസ് ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം കരാര്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് നവംബര്‍ നാലിന് ബൈജൂസില്‍ നിന്ന് ബി സി സി ഐയ്ക്ക് ഇമെയില്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ നടന്ന ബി സി സി ഐ അപെക്‌സ് കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ബൈജൂസുമായുള്ള ഞങ്ങളുടെ ചര്‍ച്ചകള്‍ അനുസരിച്ച്, നിലവിലെ ക്രമീകരണം തുടരാനും കുറഞ്ഞത് 2023 മാര്‍ച്ച് വരെ സ്പോണ്‍സര്‍മാരായി തുടരാനും ബൈജൂസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബി സി സി ഐ അധികൃതര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ ഡേറ്റാബേസുകള്‍ വാങ്ങുന്നുവെന്നും ഭീഷണി കോളുകള്‍ ചെയ്യുന്നുവെന്നും അടുത്തിടെ ബൈജൂസിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ബാലാവകാശ കമ്മീഷന്‍ പോലും ഇക്കാര്യത്തില്‍ ബൈജൂസിനെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ ഈ ആരോപണം ശക്തമായി നിഷേധിക്കുന്നുവെന്നാണ് വാര്‍ത്താക്കുറിപ്പിലൂടെ ബൈജൂസ് അറിയിച്ചത്. വിദ്യാര്‍ത്ഥികളുടെ ഡേറ്റാബേസ് ഞങ്ങള്‍ ഒരിക്കലും വാങ്ങിയിട്ടില്ലെന്നും ഭാഷണി കോളുകള്‍ ചെയ്യാറില്ലെന്നും വാര്‍ത്താക്കുറിപ്പിലൂടെ ബൈജൂസ് വീശദീകരിച്ചു.