സോണിയ ഗാന്ധിയുടെ അപ്രീതി കാരണം യു.പി.എ ഭരണത്തില്‍ മന്ത്രിസ്ഥാനം നഷ്ടമായി: കെ.പി ഉണ്ണിക്കൃഷ്ണന്‍

സോണിയ ഗാന്ധിയുടെ അപ്രീതിയുടെ പേരില്‍ യു.പി.എ ഭരണത്തില്‍ മന്ത്രിസ്ഥാനം നഷ്ടമായെന്ന വെളിപ്പെടുത്തലുമായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി ഉണ്ണിക്കൃഷ്ണന്‍ രംഗത്ത്.

‘മന്‍മോഹന്‍സിങ്ങും പ്രണബ് കുമാര്‍ മുഖര്‍ജിയും സോണിയ ഗാന്ധിയോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ എ.കെ ആന്റണി ഉള്‍പ്പെടെ അടുപ്പമുള്ളവര്‍ പോലും സഹായിച്ചില്ല. ഗാന്ധി കുടുംബത്തിനതിരെ ഉന്നയിച്ച ആരോപണങ്ങളാണ് എനിക്ക് വിനയായത്. രാസവള കരാറിലും ബൊഫോഴ്‌സിലും ഗാന്ധി കുടുംബത്തിനെതിരെ ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ വാസ്തവമാണ്. ആരോപണങ്ങള്‍ ആരും ഇതുവരെ നിഷേധിച്ചില്ല’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം,ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന നിലപാട് ആത്മഹത്യാപരമെന്ന് അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 1931ല്‍ കറാച്ചി കോണ്‍ഗ്രസില്‍ സ്ത്രീ പുരുഷ തുല്യ നീതി എന്ന ആശയം അവതരിപ്പിച്ചിരുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ മറക്കരുത്. കേരളത്തിലെ കോണ്‍ഗ്രസ് ഇപ്പോള്‍ സഞ്ചരിക്കുന്നത് തന്ത്രിമാരും ജ്യോത്സ്യന്മാരും കാണിച്ചു തരുന്ന വഴിയില്‍ കൂടിയാണ്. അത് ഏറെ അപകടം പിടിച്ചതാണ്. ഇപ്പോഴത്തെ കോണ്‍ഗ്രസ് നിലപാട് ബിജെപിക്ക് മാത്രമാകും സഹായകമാകുക’- എന്നും ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടിയിരുന്നു.