ഒരു സിഗരറ്റ് മാത്രമായി വിൽക്കുന്നത് നിരോധിച്ചേക്കും; തീരുമാനം ബജറ്റ് സമ്മേളനത്തിനു മുൻപ്

ന്യൂഡൽഹി: ഒരു സിഗരറ്റ് മാത്രമായി വിൽക്കുന്നത് നിരോധിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിനായുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചതായാണ് വിവരം. കൂടുതൽ ആളുകളും ഒരു സിഗരറ്റ് മാത്രമായി വാങ്ങുന്നവരാണെന്നും ഇതു പുകയില വിരുദ്ധ പ്രചാരണം വിജയിക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നുവെന്നും പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി നിലപാടെടുത്തതായാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റി ഇതുസംബന്ധിച്ച ശുപാർശ നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. ഇതേത്തുടർന്ന് ഒറ്റ സിഗരറ്റ് വിൽപ്പന നിരോധിക്കാൻ കേന്ദ്രം ഒരുങ്ങിയേക്കുമെന്നാണ് വിവരം. വിമാനത്താവളങ്ങളിൽ നിലവിലുള്ള സ്‌മോക്കിങ് സോണുകൾ എടുത്തുകളയണമെന്ന ശുപാർശയും പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി മുന്നോട്ടുവെച്ചിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിനു മുൻപുതന്നെ ശുപാർശയിൽ കേന്ദ്ര സർക്കാർ തീരുമാനമെടുത്തേക്കുമെന്നാണ് വിവരം.

അതേസമയം, പുകയില ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാൻ ഇന്ത്യ 75% ജിഎസ്ടി ഏർപ്പെടുത്തണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശത്തിൽ പറയുന്നത്. നിലവിൽ 53 ശതമാനമാണ് സിഗരറ്റിന്റെ ജിഎസ്ടി. ബിഡിക്ക് 22%, പുകരഹിത പുകയിലയ്ക്ക് 64% എന്നിങ്ങനെയാണ് നിരക്ക്.