18 വയസിനു താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് എടുക്കാന്‍ വീട്ടുകാരുടെ സമ്മതം വേണം

ന്യൂഡല്‍ഹി: 18 വയസിനു താഴെയുള്ളവര്‍ക്ക് ഇനി സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് എടുക്കാന്‍ വീട്ടുകാരുടെ സമ്മതം വേണമെന്ന നിയമം വരുന്നു. പുതിയ വിവരസുരക്ഷാ ബില്‍ നിയമമായാല്‍ മാതാപിതാക്കളുടേയോ രക്ഷിതാക്കളുടേ അനുവാദത്തോടെ മാത്രമേ കുട്ടിയുടെ വിവരങ്ങള്‍ ശേഖരിക്കാനാവൂ.

ഓണ്‍ലൈനായി ശേഖരിക്കുന്ന വ്യക്തിവിവരമാണെങ്കിലും കുട്ടിയില്‍ നിന്ന് നേരിട്ട് ശേഖരിച്ച് പിന്നീട് ഡിജിറ്റലൈസ് ചെയ്യുന്ന വിവരങ്ങളാണെങ്കിലും ബില്ലിലെ വ്യവസ്ഥകള്‍ ബാധകമാകും. കുട്ടികളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നിലവില്‍ ഫെയ്‌സ്ബുക്കിലും മറ്റും 13 വയസിനു മുകളിലുള്ളവര്‍ക്ക് സ്വന്തം നിലയില്‍ അക്കൗണ്ട് സൃഷ്ടിക്കാം. 13 വയസ് തികഞ്ഞതായി സ്വയം സാക്ഷിപ്പെടുത്തിയാല്‍ മതി. എന്നാല്‍ ബില്‍ നിയമമായാല്‍ കുട്ടികള്‍ക്ക് ഇത്തരം കാര്യങ്ങള്‍ സ്വന്തം നിലയ്ക്ക് ചെയ്യാനാവില്ല. രക്ഷിതാക്കളുടെ അനുവാദം വേണം. പിന്നീട് പരിശോധിച്ച് ഉറപ്പുവരുത്താന്‍ കഴിയുന്ന തരത്തിലുള്ള സാക്ഷ്യപ്പെടുത്തലാകും ഇത്. കുട്ടികള്‍ക്ക് ഇതില്‍ മാറ്റം വരുത്താനാകില്ല. നിയമം പാസായശേഷം പുതിയരീതി നടപ്പാക്കാനായി ചട്ടം രൂപീകരിക്കും. രക്ഷിതാക്കളുടെ സമ്മതം ലഭിച്ചാലും ഈ ഡേറ്റ കുട്ടികള്‍ക്ക് ദോഷകരമായ തരത്തില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.