ലോകകപ്പിനെ നിയന്ത്രിക്കാന്‍ വനിതകള്‍

ദോഹ: ലോകകപ്പ് ചരിത്രത്തിലാദ്യമായി സൂപ്പര്‍ താരങ്ങളെ നിയന്ത്രിക്കാന്‍ വനിതാ റഫരറിമാരെ ഉള്‍പ്പെടുത്തുന്നു. മൂന്ന് വനിതകളെയാണ് ഉള്‍പ്പെടുത്തിയത്.

ഫ്രാന്‍സില്‍ നിന്ന് സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട്, റുവാണ്ടയില്‍ നിന്ന് സലീമ മുകാന്‍സംഗ, ജപ്പാനില്‍ നിന്ന് യോഷിമ യമാഷിത എന്നിവരാണ് മത്സരങ്ങള്‍ നിയന്ത്രിക്കുക. 2009 മുതല്‍ ഫിഫ ഇന്റര്‍നാഷണല്‍ റഫറിമാരുടെ പട്ടികയില്‍ സ്റ്റെഫാനി ഫ്രാപ്പാര്‍ട്ടുണ്ട്. മൂന്ന് വര്‍ഷം മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജനുവരിയില്‍ നടന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ റഫറിയാകുന്ന ആദ്യ വനിതയാണ് സലീമ മുകാന്‍ സംഗ. വനിതാ ലോകകപ്പ്, വിമന്‍സ് ചാമ്ബ്യന്‍സ് ലീഗ് തുടങ്ങിയ ടൂര്‍ണമെന്റുകളും അവര്‍ നിയന്ത്രിച്ചിട്ടുണ്ട്.

2019-ലെ വനിതാ ലോകകപ്പിലും 2020-ലെ സമ്മര്‍ ഒളിമ്ബിക്‌സിലും കളി നിയന്ത്രിച്ച പരിചയമുള്ള വനിതയാണ് യോഷിമ യമാഷിത.എഎഫ്‌സി ചാമ്ബ്യന്‍ സ് ലീഗില്‍ ഉള്‍പ്പെടെ അനുഭവ പരിചയവുമുണ്ട്. ഇവരെ കൂടാതെ ബ്രസീലില്‍ നിന്നുള്ള ന്യൂസ ബാക്ക്, മെക്‌സിക്കോയില്‍ നിന്നുള്ള കാരെന്‍ ഡിയാസ് മദീന, അമേരിക്കയില്‍ നിന്നുള്ള കാതറിന്‍ നെസ്ബിറ്റ് എന്നീ വനിതാ അസിസ്റ്റന്റ് റഫറിമാരും ഖത്തറിലുണ്ടാകും.