നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന് ഫോറന്‍സിക് പരിശോധനാ ഫലം

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പരിശോധനാ ഫലത്തില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി, വിചാരണക്കോടതി, ജില്ലാ കോടതി എന്നിവിടങ്ങളില്‍ ഇരിക്കുമ്പോള്‍ ഹാഷ് വാല്യു മാറിയിരുന്നതായി കണ്ടെത്തി. ഏതു തീയതികളിലാണ് ഹാഷ് വാല്യു മാറിയതെന്നതടക്കമുള്ള തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ പരിശോധനാഫലം മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറി.

അതേസമയം, മെമ്മറി കാര്‍ഡില്‍ നിന്നും ദൃശ്യം പകര്‍ത്തുകയോ എഡിറ്റിംഗ് നടത്തുകയോ ചെയ്യുമ്‌ബോഴാണ് അതിന്റെ ഡിജിറ്റല്‍ ഘടനയില്‍ മാറ്റം വരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം. വെള്ളിയാഴ്ചയാണ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതി.

എന്നാല്‍, വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്. ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.