ലൈഫ് മിഷന്‍ അഴിമതി കേസിലെ സിബിഐ അന്വേഷണം തടയാന്‍ അഭിഭാഷകന് സര്‍ക്കാര്‍ നല്‍കിയത് 55 ലക്ഷം രൂപ

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ അഡ്വ. കെ.വി വിശ്വനാഥിന് നല്‍കിയത് 55 ലക്ഷം രൂപ. വിജിലന്‍സ് അന്വേഷണം ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ സുപ്രിം കോടതിയിലും എതിര്‍ത്തിരുന്നു. ഈ കേസുകളുടെ ചെലവിലേക്കായി അഭിഭാഷകന് 55 ലക്ഷം രൂപ നല്‍കിയെന്ന് നിയമസഭയില്‍ കഴിഞ്ഞ ദിവസം നിയമമന്ത്രി പ. രാജീവാണ് രേഖാമൂലം മറുപടി നല്‍കിയത്.

സര്‍ക്കാര്‍ അഭിഭാഷകര്‍ ഉണ്ടായിട്ടും അവരെ കേസ് ഏല്‍പ്പിക്കാതെ പുറമേ നിന്നും അഭിഭാഷകരെ കേസ് ഏല്‍പ്പിച്ചതോടെയാണ് സര്‍ക്കാറിന് വലിയ തോതില്‍ ഖജനാവില്‍ നിന്നും പണം ചിലവായത്. ഹൈക്കോടതിയില്‍ മാത്രം സിബിഐ അന്വേഷണത്തെ എതിര്‍ത്തുകൊണ്ട് സര്‍ക്കാരിന് 55 ലക്ഷം രൂപ ചെലവായി എന്നുള്ള കണക്കാണ് പുറത്ത് വരുന്നത്.

അതേസമയം, ഏകദേശം എട്ടുകോടി എഴുപത്തിരണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് വിവിധ കേസുകളിലായി പുറത്തുനിന്നുള്ള അഭിഭാഷകര്‍ക്കായി നല്‍കിയിട്ടുള്ളതെന്നും മന്ത്രി രാജീവ് നല്‍കിയ മറുപടിയിലുണ്ട്. സര്‍ക്കാരിന് എതിരായിട്ടുള്ള ചില കേസുകളില്‍ കൂടുതല്‍ ഫീസ് വാങ്ങുന്ന അഭിഭാഷകരെ സുപ്രിം കോടതിയിലും എത്തിച്ച് വാദിക്കുന്നതിനായി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.