ശ്രീഹരിക്കോട്ട: സിംഗപ്പൂരിൽ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53 (PSLV C53) വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പിഎസ്എൽവി-സി53 വിക്ഷേപണം നടത്തിയത്. ബഹിരാകാശ വകുപ്പിന്റെ കോർപ്പറേറ്റ് വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ (NSIL) രണ്ടാമത്തെ ദൗത്യമാണ് PSLV-C53.
നാല് ഘട്ടങ്ങളുള്ള പിഎസ്എൽവി ദൗത്യത്തിന് 228.433 ടൺ ലിഫ്റ്റ്-ഓഫ് മാസാണ് വഹിക്കുന്നത്. മൂന്ന് ഉപഗ്രഹങ്ങളാണ് ഈ പിഎസ്എൽവി ദൗത്യം ഭ്രമണപഥത്തിൽ എത്തിച്ചത്. DS-EO, NeuSAR (രണ്ടും സിംഗപ്പൂരിൽ നിന്നുള്ളതും റിപ്പബ്ലിക് ഓഫ് കൊറിയയുടെ സ്റ്റാരെക് ഇനിഷ്യേറ്റീവ് നിർമ്മിച്ചതുമാണ്), സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ (NTU) 2.8 കിലോഗ്രാം സ്കൂബ്-1 എന്നിവയാണ് ഈ ഉപഗ്രഹങ്ങൾ.
PSLVയുടെ അൻപത്തിയഞ്ചാമത്തേയും പിഎസ്എൽവി കോർ എലോൺ റോക്കറ്റിന്റെ പതിനഞ്ചാമത്തേയും വിക്ഷേപണമാണ് വ്യാഴാഴ്ച്ച നടന്നത്. 365 കിലോഗ്രാം തൂക്കമുള്ള DSEO യെ ഭൂമധ്യരേഖയിൽ നിന്ന് 570 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് മുഖ്യദൗത്യമാണ് ആദ്യം പൂർത്തിയാക്കിയത്. കൂടാതെ സിങ്കപ്പൂരിൻറെ തന്നെ NeuSAR ഉപഗ്രഹവും സിങ്കപ്പൂർ നാൻയാങ് സാങ്കേതിക സർവകലാശാല വികസിപ്പിച്ച SCOOB 1 എന്ന 2.8 കിലോഗ്രാം തൂക്കമുള്ള ചെറു പഠന ഉപഗ്രഹവും പിഎസ്എൽവി സി 53 ഭ്രമണപഥത്തിൽ എത്തിച്ചു.

