ഫിഫ ലോക റാങ്കിംഗില്‍ ഇന്ത്യ 104ാം സ്ഥാനത്ത്

ഇന്ത്യക്ക് ഫിഫ ലോക റാങ്കിംഗില്‍ മുന്നേറ്റം. 106ാം സ്ഥാനത്തായിരുന്ന ഇന്ത്യ രണ്ടുസ്ഥാനം മറികടന്ന് 104ാം സ്ഥാനത്തെത്തി. 2022 ഫിഫ ലോകകപ്പ് പ്രവേശനം ചെറിയ മാര്‍ജിനില്‍ നഷ്ടമായ ന്യൂസിലാന്‍ഡാണ് ഇന്ത്യക്ക് തൊട്ടുമുമ്ബിലുള്ളത്. ഈ മാസം നടന്ന ഇന്റര്‍കോണ്ടിനന്റല്‍ പ്ലേഓഫില്‍ ഒരു ഗോളിന് കോസ്റ്റാറിക്കയോട് പരാജയപ്പെട്ടതോടെയാണ് ന്യൂസിലാന്‍ഡിന് ലോകകപ്പ് കളിക്കാനുള്ള അവസരം നഷ്ടമായത്. ലോകറാങ്കിംഗ് മെച്ചപ്പെടുത്തിയെങ്കിലും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ അംഗങ്ങള്‍ക്കിടയില്‍ 19ാം സ്ഥാനത്ത് തന്നെയാണുള്ളത്. അതേസമയം, ഇന്ത്യയുടെ വനിതാ ടീം ഫിഫ ലോക റാങ്കിംഗില്‍ 59ാം സ്ഥാനത്ത് നിന്ന് 56ാം സ്ഥാനത്തേക്ക് മുന്നേറി.

ഫിഫ റാങ്കിംഗില്‍ 23ാം സ്ഥാനത്തുള്ള ഇറാനാണ് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് ഒന്നാമന്‍. ജപ്പാന്‍-24, ദക്ഷിണ കൊറിയ-28, ആസ്ത്രേലിയ -39, ഖത്തര്‍-49, സൗദി അറേബ്യ-53, യുഎഇ-69 എന്നിങ്ങനെയാണ് ലോക റാങ്കിംഗിലെ ഇതര ഏഷ്യന്‍ രാജ്യങ്ങളുടെ സ്ഥാനം.

ഏഷ്യന്‍ കപ്പ് യോഗ്യത മത്സരങ്ങളില്‍ ഗ്രൂപ്പ് ഡി ചാമ്ബ്യന്മാരായാണ് സുനില്‍ ഛേത്രിയും സംഘവും യോഗ്യത 2023ല്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കളിക്കുന്ന 24 ടീമുകളിലൊന്നായത്. അവസാന മത്സരത്തില്‍ അതുവരെ ഗ്രൂപ്പ് ചാമ്ബ്യന്മാരായിരുന്ന ഹോങ്കോങ്ങിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു നീലക്കടുവകള്‍ തകര്‍ത്തത്. ഫിഫ ലോകറാങ്കിംഗില്‍ ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. ബെല്‍ജിയമാണ് രണ്ടാമത്. യുവേഫാ നാഷന്‍സ് ലീഗില്‍ നാലു മത്സരങ്ങളില്‍ വിജയം കണ്ടെത്താനാകാതിരുന്ന ഫ്രാന്‍സ് നാലാം സ്ഥാനത്തേക്ക് പോകേണ്ടി വന്നപ്പോള്‍ അര്‍ജന്റീന മൂന്നാം സ്ഥാനം കയ്യടക്കി. ഇംഗ്ലണ്ട്, സ്പെയിന്‍, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലെത്തിയ ഇതര ടീമുകള്‍. ആഗസ്ത് 25നാണ് അടുത്ത ഫിഫ ലോകറാങ്കിംഗ് പ്രസിദ്ധീകരിക്കുക.