നമ്പര്‍ 18 പോക്‌സോ കേസ്: രണ്ട് പ്രതികള്‍ക്ക് ജാമ്യമില്ല; അഞ്ജലിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ ഒന്നാം പ്രതിയും ഹോട്ടല്‍ ഉടമയുമായ റോയി വയലാട്ടില്‍, രണ്ടാം പ്രതി സൈജു തങ്കച്ചന്‍ എന്നിവരുടെ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളി. എന്നാല്‍, മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നമ്പര്‍ 18 ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. തങ്ങള്‍ക്ക് എതിരായ പരാതി ബ്ലാക് മെയിലിങ്ങിന്റെ ഭാഗമാണെന്നും, 3 മാസം കഴിഞ്ഞാണ് പെണ്‍കുട്ടിയും അമ്മയും പരാതി നല്‍കിയതെന്നത് അതിന്റെ തെളിവാണെന്നുമാണ് പ്രതികള്‍ കോടതിയില്‍ വാദിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികള്‍ ആവര്‍ത്തിച്ചു. എന്നാല്‍, ആദ്യ രണ്ടു പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

റോയി വയലാട്ടും സംഘവും തന്നെയും മകളെയും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കോഴിക്കോട് സ്വദേശികളായ അമ്മയും മകളും പരാതി നല്‍കിയിരിക്കുന്നത്. പ്രതികള്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഭീഷണി ഭയന്നാണ് പരാതി പറയാന്‍ വൈകിയതെന്നും ഇവര്‍ മൊഴി നല്‍കി. റോയ് വയലാട്ടിന്റെ സഹായി അഞ്ജലി തങ്ങളെ കോഴിക്കോട് വെച്ചാണ് പരിചയപ്പെട്ടതെന്നാണ് അമ്മയുടെയും മകളുടെയും ആരോപണം. ജോലി വാഗ്ദാനം ചെയ്താണ് തങ്ങളെ അഞ്ജലി കൊച്ചിയിലേക്ക് ക്ഷണിച്ചത്. പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദര്‍ എന്ന് പറഞ്ഞ് തന്ത്രപൂര്‍വ്വം നമ്പര്‍ 18 ഹോട്ടലില്‍ എത്തിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.