കോഴിക്കോട്: രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് കേരളത്തിലെ പിണറായി വിജയൻ സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അപകടരമായ പ്രത്യയശാസ്ത്രം ബിജെപിയുടേതല്ല സിപിഎമ്മിന്റേതാണ്. അതുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങൾ അവരെ പടിക്ക് പുറത്ത് നിർത്തിയത്. കേരളം ബദലല്ല മറിച്ച് കമ്മ്യൂണിസ്റ്റുകാരുടെ അവസാന കച്ചിത്തുരുമ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
അധികം വൈകാതെ കേരളത്തിലും കമ്മ്യൂണിസം അസ്തമിക്കും. സിഎജി, ലോകായുക്ത, ഗവർണർ തുടങ്ങി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും വരുതിയിലാക്കാൻ ശ്രമിക്കുന്ന പിണറായി വിജയനെ ഉപദേശിക്കാനുള്ള ധൈര്യം സീതാറാം യെച്ചൂരിക്കില്ല. കസ്റ്റഡി മരണങ്ങളുടേയും ഗുണ്ടാരാജിന്റെയും കേന്ദ്രമായി മാറിയ കേരളത്തിൽ വന്ന് രാജ്യത്തെ കുറ്റംപറയാൻ യെച്ചൂരിക്ക് നാണമില്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു.
കൊവിഡ് നേരിടുന്നതിൽ ഇടത് സർക്കാരാണ് ദയനീയമായി പരാജയപ്പെട്ടത്. കൊവിഡ് മരണനിരക്കിലും ടെസ്റ്റ് പോസിറ്റിവിറ്റിയിലും നമ്പർ വൺ കേരളമായിരുന്നു. പിപിഇ കിറ്റ് വാങ്ങിയതിൽ പോലും സംസ്ഥാന സർക്കാർ അഴിമതി നടത്തി. കോവിഡ് മരണങ്ങൾ മറച്ച് വെച്ച് മരണനിരക്ക് കുറയ്ക്കാൻ ശ്രമിച്ച മനുഷ്യത്വവിരുദ്ധമായ സർക്കാരാണ് പിണറായി വിജയന്റേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്ക്കരണത്തെ സ്വാഗതം ചെയ്യുന്ന സിപിഎം ജനറൽ സെക്രട്ടറി കേന്ദ്ര സർക്കാർ സ്വകാര്യവത്ക്കരണം നടത്തുകയാണെന്ന് പറയുന്നത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്ല്യമാണ്. മലപ്പുറത്ത് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയുടെ വീടും സമ്മേളന നഗരിക്ക് തൊട്ടടുത്ത് സിപിഎം ക്രിമിനലുകൾ കൊല ചെയ്ത ദളിത് യുവാവ് ദീപുവിന്റെ വീടും യെച്ചൂരി സന്ദർശിക്കണം. കേരളത്തിൽ സ്ത്രീകൾക്കും ദളിത് വിഭാഗക്കാർക്കും എതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പ്രതികരിക്കാൻ യെച്ചൂരി തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

