വിജയം തുടര്‍ന്ന് ടീം ഇന്ത്യ; പരമ്പര തൂത്തുവാരി

ധര്‍മ്മശാല: ശ്രീലങ്കയക്കെതിരെ മൂന്നാം ട്വന്റി 20 യിലും ഇന്ത്യക്ക് അനായസ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം വെറും 16.5. ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. രാണ്ടാമത്തെ ഓവറില്‍ നായകന്‍ രോഹിത് ശര്‍മ്മ (5)പുറത്ത്. മൂന്ന് ബൗണ്ടറികളടിച്ചെങ്കിലും 12 പന്തില്‍ 18 റണ്‍സ് എടുത്ത സജ്ഞുവിന്റെ ഇന്നിംഗ്സിനും അധികം ആയുസ്സുണ്ടായിരുന്നില്ല. ചാമിക കരുതരത്നയുടെ പന്ത് എഡ്ജ് ചെയ്ത് ദിനേശ് ചന്ദിമലിന്റെ കൈകളിലെത്തി. 16 പന്തില്‍ 21 റണ്‍സ് നേടി പുറത്തായ ദീപക് ഹൂണ്ടയും തിളങ്ങി. വെങ്കിടേഷ് അയ്യര്‍ക്ക് 5 റണ്‍സ് മാത്രമാണ് നേടാനായത്. ഇരുവരുടേയും വിക്കറ്റുകള്‍ ലഹാരു കുമാരയാണ് വീഴ്ത്തിയത്. ഹൂണ്ടയുടെ വിക്കറ്റ് വീഴ്ത്തിയശേഷം കൂമാര എറിഞ്ഞ രണ്ടു പന്തുകളും ബൗണ്ടറി കടത്തിയാണ് ശ്രേയസ്സ് അയ്യര്‍ അര്‍ധ ശതകം തികച്ചത്. ആദ്യ പന്തില്‍ ഫോറും രണ്ടാം പന്തില്‍ സിക്സും. 29 പന്തില്‍ നിന്നാണ് അയ്യര്‍ 50 റണ്‍ നേടിയത്. 15 പന്തില്‍ 22 റണ്‍സ് എടുത്ത് രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടേത് മോശം തുടക്കമായിരുന്നു. ആദ്യ നാല് ഓവറില്‍ തന്നെ ശ്രീലങ്കയ്ക്ക് 3 വിക്കറ്റ് നഷ്ടമായി. ദനുഷ്‌ക ഗുണതിലക (0) സിറാജിന്റെ പന്തില്‍ പ്ലെയ്ഡ് ഓണ്‍ ആയപ്പോള്‍ പാത്തും നിസ്സങ്കയെയും (1) ചരിത് അസലങ്കയെയും (4) ആവേശ് വീഴ്ത്തി. ഇരുവരെയും യഥാക്രമം വെങ്കടേഷ് അയ്യരും സഞ്ജു സാംസണുമാണ് പിടികൂടിയത്.

ജെനിത് ലിയനഗെയെ (9) വിഷ്ണോയ് ക്ലീന്‍ ബൗള്‍ഡാക്കി. ശ്രീലങ്ക 8.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെന്ന നിലയിലേക്ക് തകര്‍ന്നു. അഞ്ചാം വിക്കറ്റില്‍ ദിനേഷ് ഛണ്ഡിമലും ദാസുന്‍ ഷനകയും ചേര്‍ന്ന 31 റണ്‍ കൂട്ടുകെട്ട് ശ്രീലങ്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 27 പന്തുകളില്‍ 25 റണ്‍സെടുത്ത ഛണ്ഡിമലിലെ ഹര്‍ഷല്‍ പട്ടേളിന്റെ പന്തില്‍ വെങ്കടേഷ് അയ്യര്‍ പിടികൂടി. അവസാന അഞ്ച് ഓവറുകളില്‍ കത്തിക്കയറിയ ഷനക 29 പന്തുകളില്‍ ഫിഫ്റ്റി തികച്ചു. 38 പന്തുകളില്‍ 8 ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 74 റണ്‍സെടുത്ത ഷനക പുറത്താവാതെ നിന്നു. ആവേശ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.