രജനീകാന്ത് ചിത്രം അണ്ണാത്തെയെ കടത്തി വെട്ടി അജിത്ത് ചിത്രം വലിമൈ

ചെന്നൈ: ആരാധകരുടെ ഏറെ നാളെ കാത്തിരിപ്പിനൊടുവിലാണ് അജിത്ത് ചിത്രം വലിമൈ തിയേറ്ററുകളിലെത്തിയത്. വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. റിലീസ് ദിവസം തന്നെ ചിത്രം വാരിക്കൂട്ടിയത് റെക്കോർഡ് തുകയാണ്. തമിഴ്നാട്ടിൽ ആദ്യദിനം ചിത്രത്തിന് ലഭിച്ചത് 36.17 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുമ്പ് ആദ്യദിനം റെക്കോർഡ് തുക ലഭിച്ചത് 2021 ൽ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം അണ്ണാത്തെയ്ക്കാണ്.

62 കോടി രൂപയ്ക്കാണ് വലിമൈയുടെ വിതരണ അവകാശം തമിഴ്നാട്ടിൽ വിറ്റുപോയതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ 3.5 കോടിയ്ക്കും കർണാടകയിൽ 5.5 കോടിയ്ക്കുമാണ് വിതരണ അവകാശം വിറ്റുപോയത്.

എച്ച്. വിനോദാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സീ സ്റ്റുഡിയോ സ് ചെയ്യുന്ന ചിത്രം ഇ ഫോർ എന്റർടെയിൻമെന്റ്സാണ് കേരളത്തിലെത്തിക്കുന്നത്.

വലിമൈ ഇന്ത്യയിലെ തന്നെ മികച്ച ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിച്ചിട്ടുള്ളത്. മലയാളി താരമായ ദിനേശും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.