യുക്രൈൻ സംഘർഷം; റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തി കൂടുതൽ രാജ്യങ്ങൾ

കിവ്: യുക്രൈൻ സംഘർഷത്തിൽ റഷ്യയ്‌ക്കെതിരെ രംഗത്തെത്തി കൂടുതൽ ലോകരാജ്യങ്ങൾ. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഫോണിൽ ബന്ധപ്പെട്ടു. യുക്രൈനിലെ സൈനിക നീക്കം റഷ്യ എത്രയും പെട്ടന്ന് നിർത്തിവയ്ക്കണമെന്ന് മക്രോൺ പുടിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിക്ക് പുടിനെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം ആവശ്യപ്രകാരമാണ് പുടിനുമായി സംസാരിച്ചതെന്നും ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചു.

റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്താനാണ് കൂടുതൽ രാജ്യങ്ങളുടെ തീരുമാനം. കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നത്. റഷ്യ നടത്തുന്നത് അപകടകരമായ സൈനിക നീക്കമാണെന്നും കർശന ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. റഷ്യൻ എക്‌സ്‌പോർട്ട് പെർമിറ്റുകളും കാനഡ റദ്ദാക്കിയിട്ടുണ്ട്. 62 റഷ്യൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. കിഴക്കൻ യൂറോപ്പിലെ നാറ്റോ ദൗത്യത്തിലേക്ക് 460 കനേഡിയൻ സൈനിക അംഗങ്ങളെയാണ് കാനഡ വിന്യസിച്ചിട്ടുള്ളത്.

ന്യൂസിലൻഡും റഷ്യക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വലിയ നിയന്ത്രണങ്ങളാണ് റഷ്യക്കെതിരെ ന്യൂസിലൻഡ് ഏർപ്പെടുത്തിയത്. റഷ്യൻ അധികൃതർക്ക് ന്യൂസിലൻഡ് യാത്രാ നിയന്ത്രണം ഏർപ്പെടുത്തുകയും റഷ്യൻ സൈന്യത്തിനായുള്ള ചരക്ക് കയറ്റുമതിയും നിരോധിക്കുകയും ചെയ്തു. റഷ്യയുമായുള്ള എല്ലാ ചർച്ചകളും നിർത്തിവച്ചതായും ന്യൂസിലൻഡ് അറിയിച്ചു. ‘സൈനിക ബലത്തിന്റെ പ്രകടമായ ദുരുപയോഗമാണ് റഷ്യ നടത്തുന്നത്. നിരപരാധികളായ മനുഷ്യരുടെ ജീവൻ നഷ്ടമാകും. ഇതിനെതിരെ നിൽക്കേണ്ട സമയമാണിതെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആന്റൻ പറഞ്ഞു. തായ്‌വാനും റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.