അംഗങ്ങളിടുന്ന പോസ്റ്റിന്റെ പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെതിരെ നടപടിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പേരില്‍ അഡ്മിനെതിരെ നടപടി സ്വീകരിക്കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു. അംഗങ്ങളെ ചേര്‍ക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുകയെന്നിരിക്കെ, ഗ്രൂപ്പിലിടുന്ന പോസ്റ്റുകളില്‍ അഡിമിന് പ്രത്യേക നിയന്ത്രണമില്ല. ആലപ്പുഴ ചേര്‍ത്തല സ്വദേശി മാനുവലിനെതിരെ എറണാകുളം പോക്‌സോ കോടതിയിലുള്ള കേസ് റദ്ദാക്കി പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിരീക്ഷണം.

ഗ്രൂപ്പില്‍ പങ്കുവെക്കുന്ന സന്ദേശങ്ങള്‍ നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ അഡ്മിന് കഴിയില്ല. അതിനാല്‍, അംഗങ്ങളിടുന്ന ദോഷകരമായ പോസ്റ്റുകള്‍ക്കടക്കം അഡ്മിന്‍ ഉത്തരവാദിയാകില്ലെന്ന് ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി.

‘ഫ്രണ്ട്‌സ്’ വാട്‌സ്ആപ് ഗ്രൂപ്പിന്റെ അഡ്മിനായ ഹരജിക്കാരന്‍ മറ്റ് രണ്ടുപേരെക്കൂടി ഗ്രൂപ് അഡ്മിനായി ചേര്‍ത്തിരുന്നു. ഇതില്‍ ഒരാള്‍ ഗ്രൂപ്പില്‍ കുട്ടികളുടെ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് എറണാകുളം സിറ്റി പോലീസ് ഇയാളെ ഒന്നാം പ്രതിയും ഹരജിക്കാരനെ രണ്ടാം പ്രതിയായും ചേര്‍ത്ത് കേസെടുത്തിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. അശ്ലീല വിഡിയോ ഷെയര്‍ ചെയ്‌തെന്ന് കൃത്യമായ ആരോപണങ്ങളൊന്നും ഹരജിക്കാരനെതിരെ നിലവിലില്ലെന്ന് വിലയിരുത്തിയ കോടതി, തുടര്‍ന്ന് ഹരജിക്കാരനെതിരെ ചുമത്തിയ കുറ്റം റദ്ദാക്കി.