കേരളത്തില്‍ ഐഎസ് സ്ലീപ്പിംഗ് സെല്ലുകളുടെ ഫണ്ടിംഗ് കേന്ദ്രങ്ങളിലേക്കൊഴുകുന്നത് കോടികളെന്ന് ഐഎന്‍എ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ എസ് സ്ലീപ്പിംഗ് സെല്ലുകളുടെ ഫണ്ടിംഗ് കേന്ദ്രങ്ങള്‍ എന്‍ഐഎ കണ്ടെത്തി. പാകിസ്താനില്‍ നിന്നും കശ്മീര്‍ വഴിയാണ് കേരളത്തിലേക്ക് കോടികളുടെ ഫണ്ട് എത്തുന്നതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലും, കാശ്മീരിലുമായി നിരവധി പേര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്.

കേരളത്തില്‍ ജിഹാദ് ശക്തിപ്പെടുത്താനും സമൂഹ മാധ്യമ പ്രചാരണത്തിനും പ്രത്യേക ഗ്രൂപ്പുകള്‍ ഐ എസ് സ്ലീപ്പിംഗ് സെല്ലുകള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഇന്റലിജന്‍സ് സംവിധാനങ്ങള്‍ നിരീക്ഷണം വ്യാപിപ്പിച്ചതോടെ പലരും അറസ്റ്റിലാവുകയും ചെയ്തിരുന്നു. കശ്മീരിലെ ഫണ്ടിംഗ് നിയന്ത്രിച്ചിരുന്ന വില്‍സന്‍ അല്‍ കശ്മീരി എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് വാഖാര്‍ ലിയോണ്‍ നേരത്തെ ദേശീയ അന്വേഷണ ഏജന്‍സിയുടെ വലയിലായിരുന്നു. ഐ എസ് സ്ലീപ്പിംഗ് സെല്ലുകളുടെ ഭാഗമായിരുന്ന മലപ്പുറം, കണ്ണൂര്‍, കൊല്ലം സ്വദേശികളായിരുന്ന രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ നേരത്തെ കേരളത്തില്‍ നിന്നും അറസ്റ്റിലായിരുന്നു.

കലാപങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന മലയാളം ടെലഗ്രാം ചാനലുകളും, ഗ്രൂപ്പുകളും, ഭീകരവാദ ആശയ പ്രചാരണത്തിനുള്ള ചാനല്‍ സംപ്രേക്ഷണങ്ങളും നടത്തിയിരുന്നത് ഇത്തരം സംഘങ്ങളായിരുന്നു.