നടിയെ ആക്രമിച്ച കേസ്; സത്യസന്ധമായി അന്വേഷണം നടത്തുമെന്ന് എഡിജിപി എസ് ശ്രീജിത്ത്, ദിലീപിനെ ചോദ്യം ചെയ്തേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സത്യസന്ധമായി അന്വേഷണം നടത്തുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. കേസിൽ കോടതി നിർദേശമനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങൾ മാദ്ധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നടൻ ദിലീപിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തേക്കാനാണ് സാധ്യത. ശനിയാഴ്ച കൊച്ചിയിൽ എഡിജിപി എസ്. ശ്രീജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്. ദിലീപിനെ വീണ്ടും ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം. ചോദ്യം ചെയ്യലിനായി ഉടൻ ദിലീപിന് നോട്ടീസ് നൽകാനാണ് സാധ്യത. പൾസർ സുനിയെ ജയിലിലെത്തി ചോദ്യംചെയ്യാനും യോഗത്തിൽ തീരുമാനമാനിച്ചതായും സൂചനയുണ്ട്.

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നടത്താനായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. ഡി.വൈ.എസ്.പി ബൈജു പൗലോസിനാണ് കേസിന്റെ തുടരന്വേഷണ ചുമതല. കെ.പി ഫിലിപ്പ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ക്രൈം ബ്രാഞ്ച് എസ്പിമാരായ കെ എസ് സുദർശൻ, എം ജെ സോജൻ, നെടുമ്പാശേരി സർക്കിൾ ഇൻസ്‌പെക്ടർ പി എം ബൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.