സ്വന്തം വിശ്വാസം ആചരിക്കാനും അവയെക്കുറിച്ചു സംസാരിക്കാനും അവകാശമുണ്ട്; മത വിശ്വാസങ്ങളെ അധിക്ഷേപിക്കരുതെന്ന് വെങ്കയ്യ നായിഡു

കോട്ടയം: ഓരോ വ്യക്തിക്കും രാജ്യത്ത് തന്റെ വിശ്വാസം ആചരിക്കാനും അവയെക്കുറിച്ചു സംസാരിക്കാനും അവകാശമുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നിങ്ങളുടെ മതം അനുഷ്ഠിക്കുക, എന്നാൽ മറ്റ് മത വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള എഴുത്തുകളും വിദ്വേഷ പ്രസംഗങ്ങളും പാടില്ലെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. മറ്റു മതങ്ങളെ പരിഹസിക്കാനും സമൂഹത്തിൽ ഭിന്നതകൾ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളോട് അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചു. വിദ്വേഷ പ്രസംഗങ്ങളും എഴുത്തുകളും സംസ്‌കാരത്തിനും പൈതൃകത്തിനും പാരമ്പര്യത്തിനും ഭരണഘടനാപരമായ അവകാശങ്ങൾക്കും ധാർമ്മികതയ്ക്കും എതിരാണെന്ന് ഉപരാഷ്ട്രപതി അഭ്യർത്ഥിച്ചു.

മതനിരപേക്ഷത ഓരോ ഇന്ത്യക്കാരന്റെയും രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. രാജ്യം അതിന്റെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും പേരിൽ ലോകമെമ്പാടും ആദരിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ മൂല്യസംവിധാനത്തെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും തത്വശാസ്ത്രം ഇന്ത്യയുടെ സംസ്‌കാരത്തിന്റെ കാതലാണെന്നും അതിനു വ്യാപകപ്രചാരം ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയെ സംബന്ധിച്ച് വസുധൈവ കുടുംബകം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ലോകം ഒരൊറ്റ കുടുംബമാണ്. ആ ഊർജ്ജം ഉൾക്കൊണ്ടാകണം നാം മുമ്പോട്ടുപോകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.