തിരുവനന്തപുരം: സംസ്ഥാനത്ത് ഊര്‍ജ്ജ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട 2,400 കോടി രൂപയുടെ പദ്ധതികള്‍ സ്വകാര്യ മേഖലക്ക് കൈമാറാനൊരുങ്ങി കേരള വൈദ്യുതി ബോര്‍ഡ്. സംരംഭകരെ കണ്ടെത്താല്‍ ജനുവരി 5ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന നിക്ഷേപ സംഗമം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ബില്‍ഡ് ഓണ്‍ ആന്‍ഡ് ഓപ്പറേറ്റ് രീതിയിലാണ് സ്വകാര്യവല്‍ക്കരണം. വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും ഈ മാതൃകയിലാണ്.
പത്ത് അണക്കെട്ടുകളില്‍ ഫ്ലോട്ടിംഗ് സോളാര്‍ പ്ലാന്റുകള്‍, തിരുവനന്തപുരം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വിന്‍ഡ് മില്ലുകള്‍, വൈദ്യുതി വിതരണം കാര്യക്ഷമമാക്കാന്‍ കളമശേരിയില്‍ കൂറ്റന്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് പ്ലാന്റ് എന്നീ പദ്ധതികളാണ് സ്വകാര്യ സംരംഭകര്‍ക്ക് നല്കാനുദ്ദേശിക്കുന്നത്. സംസ്ഥാനത്തെ വൈദ്യുതി വിതരണ ശൃംഖലയുടെ കേന്ദ്രീകൃത കണ്ട്രോള് സിസ്റ്റം കളമശേരിയിലാണ്. അവിടെ ഭീമന് സ്റ്റോറേജ് പ്ലാന്റില്‍ വൈദ്യുതി സംഭരിച്ച്, ഗുണനിലവാരം മെച്ചപ്പെടുത്തി വിതരണ ശൃംഖലയിലേക്ക് നല്കുന്ന ആയിരം കോടിയുടെ പദ്ധതിയാണ് വരുന്നത്.
എന്നാല്‍, സ്വകാര്യവല്‍ക്കരണത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതിയെ സംസ്ഥാനം നേരത്തെ എതിര്‍ത്തിരുന്നു. വൈദ്യുതി വിതരണത്തിന് സ്വകാര്യസംരംഭകരെ അനുവദിക്കാന്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ചപ്പോഴും വൈദ്യുതി ബോര്‍ഡും യൂണിയനുകളും സര്‍ക്കാരും എതിര്‍ത്തതാണ്. മികച്ച പൊതുമേഖലാ സ്ഥാപനമായിരുന്ന കെ.എസ്.ഇ.ബി പതിനഞ്ച് വര്‍ഷമായി നഷ്ടത്തിലവുകയും വൈദ്യുതി പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ വൈകുകയും വായ്പാബാദ്ധ്യത കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടികളിലേക്ക് നീങ്ങുന്നത്. അതേസമയം, അണക്കെട്ടുകള്‍ 25 വര്‍ഷത്തേക്ക് സ്വകാര്യസംരംഭകര്‍ക്ക് വിട്ടുകൊടുക്കണം. ഇത് സംസ്ഥാനത്തിന് ഭീഷണിയാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
സ്വകാര്യവല്‍ക്കരണം
ഫ്ളോട്ടിംഗ് സോളാര്‍ പ്ലാന്റുകള്‍ 700കോടി
ബാറ്ററി എനര്‍ജി സ്റ്റോറേജ് 1000 കോടി
വിന്‍ഡ് എനര്‍ജി 700കോടി
ആകെ 2,?400കോടി
കെ.എസ്.ഇ.ബി.യുടെ സാമ്പത്തിക നില
വായ്പ 16,445 കോടി
ബാധ്യത 47,559 കോടി
നഷ്ടം 13,800കോടി
ആസ്തി 36,289 കോടി

