ഹൈക്കോടതിയിൽ പൂർണ്ണമായി ഇ ഫയലിംഗ് നടപ്പാക്കുന്ന തീരുമാനം; എതിർപ്പുമായി അഡ്വക്കേറ്റ്‌സ് ക്ലർക്‌സ് അസ്സോസിയേഷൻ

കൊച്ചി: ഹൈക്കോടതിയിൽ പൂർണ്ണമായി ഇ ഫയലിംഗ് നടപ്പാക്കുന്ന തീരുമാനത്തിനെതിരെ എതിർപ്പുമായി കേരള അഡ്വക്കേറ്റ്‌സ് ക്ലർക്‌സ് അസ്സോസിയേഷൻ. സാങ്കേതികവത്കരണത്തിന്റെ പേരിൽ ആയിരങ്ങളെ തൊഴിൽ രഹിതരാക്കുന്ന നടപടി നീതിനിഷേധമാണെന്നാണ് കേരള അഡ്വക്കേറ്റ്‌സ് ക്ലർക്‌സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. ഇ ഫയലിംഗ് ഭാഗികമായി മാത്രം നടപ്പാക്കണമെന്ന ആവശ്യമാണ് സംഘടന മുന്നോട്ടു വെയ്ക്കുന്നത്. തിങ്കളാഴ്ച കരിദിനം ആചരിക്കാനാണ് സംഘടനയുടെ തീരുമാനം.

ഇ ഫയലിംഗിലൂടെ കോടതികൾ സ്മാർട്ടാവുകയാണെങ്കിലും കോടതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നത് മുതൽ നിയമപരമായുള്ള എഴുത്ത് നടപടികൾ എല്ലാം കൈകാര്യം ചെയ്തിരുന്ന ജീവനക്കാർ തൊഴിൽ രഹിതരാകും. ഇ ഫയലിംഗിലേക്ക് മാറുന്നതോടെ ഇവർ ചെയ്ത് വന്നിരുന്ന ജോലി ജൂനിയർ അഭിഭാഷകരോ,ടൈപ്പിസ്റ്റോ നടത്തും. ഇതോടെ സംസ്ഥാനത്തെ കോടതികളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന പതിനായിരത്തോളം അഭിഭാഷക ക്ലാർക്കുമാർക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. പൂർണ്ണമായി ഓൺലൈൻ ഫയലിംഗിലേക്ക് മാറാതെ, നേരിട്ട് ഹർജി നൽകുന്ന രീതിയും തുടരണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.

തൊഴിൽനഷ്ടമാകുന്നവരുടെ പുനരധിവാസം ഉറപ്പാക്കാൻ നടപടികൾ വേണമെന്ന ആവശ്യവും സംഘടന ഉന്നയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനും, ഹൈക്കോടതി ഭരണവിഭാഗത്തിനും സംഘടന കത്ത് നൽകുകയും ചെയതു. തിങ്കളാഴ്ച നടത്തുന്ന കരിദിന ആചരണത്തോടെ വിഷയം പൊതുശ്രദ്ധയിലെത്തിക്കാനാണ് സംഘടന ശ്രമിക്കുന്നത്.