തിരുവനന്തപുരം നഗരത്തിൽ 50 വീതം ഇലക്ട്രിക്, സി.എൻ.ജി ബസ് ഓടിക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ജനുവരി ഒന്നു മുതൽ 50 വീതം ഇലക്ട്രിക്, സി.എൻ.ജി ബസ് ഓടിക്കുമെന്ന് കെഎസ്ആർടിസി. കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇലക്ട്രിക്, ഹരിത ഇന്ധന ബസ് ഓടിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.

തിരുവനന്തപുരം നഗരത്തിൽ പുതുതായി തുടങ്ങിയ സർക്കുലർ സർവീസിന് ഇലക്ട്രിക്, സി.എൻ.ജി ബസാണ് ഉപയോഗിക്കുന്നത്. 9 മീറ്റർ വീതിയുള്ള ബസാണ് വാങ്ങുന്നത്. ഇതിന്റെ ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്. നഗരത്തിലെ ഡീസൽ ബസുകൾ ഘട്ടംഘട്ടമായി പിൻവലിച്ച് പകരം സിഎൻജി ബസുകളും ഇലക്ട്രിക് ബസുകളുമാക്കാനാണ് തീരുമാനം.

എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് പ്രഖ്യാപനമാണ് കെ.എസ്.ആർ.ടി.സിയുടെ മൂവായിരം ബസ് സി.എൻ.ജിയിലേക്ക് മാറ്റുമെന്നത്. 300 കോടിയാണ് പദ്ധതിയുടെ ആകെ ചെലവ്. നടപ്പ് സാമ്പത്തിക വർഷം 100 കോടിയാണ് പദ്ധതിയ്ക്ക് വേണ്ടി സർക്കാർ അനുവദിച്ചത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെയും സിയാലിന്റെയും സഹായത്തോടെ പത്ത് ഹൈഡ്രജൻ ബസ് വാങ്ങുന്നതിനുള്ള നടപടിയും പുരോഗമിക്കുകയാണ്.