പാലക്കാട്: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. ആലപ്പുഴ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. കേരളത്തിലെ ക്രമസമാധാനനില തകർന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്ലാമിക വത്കരണത്തിനാണ് പോപ്പുലർ ഫ്രണ്ട് ശ്രമിക്കുന്നത്. അതിനവർ പാകിസ്താനിലേക്ക് പോകട്ടേയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ആലപ്പുഴ കൊലപാതകത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെയും സിപിഎമ്മിനെതിരെയും വിമർശനം ഉന്നയിച്ച് കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. രഞ്ജിത്തിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ട് വർഗീയ കലാപത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
താലിബാൻ മാതൃകയിൽ ആയുധ പരിശീലനം നടത്തുകയാണ് പോപ്പുലർ ഫ്രണ്ട്. സി പി എമ്മിന്റെയും പൊലീസിന്റെയും സഹായം പോപ്പുലർ ഫ്രണ്ടിന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ഒരുതരത്തിലുള്ള കുറ്റകൃത്യത്തിലും പങ്കാളിയാകാത്തയാളാണ് രഞ്ജിത്തെന്നും, വ്യക്തിപരമായ വൈരാഗ്യം ആർക്കെങ്കിലും ഉണ്ടാകുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

