തിരുവനന്തപുരം: യൂട്യൂബറെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്നുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. തിരുവനന്തപുരം അഡീഷണൽ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ തമ്പാനൂർ പോ ലീസാണ് കുറ്റപത്രം സമർപ്പിച്ചത്. ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികൾ.
യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ വിജയ് പി നായർ സ്ത്രീകളെ അധിക്ഷേപിക്കുന്നു എന്നാരോപിച്ചാണ് ഭാഗ്യലക്ഷ്മിയും സംഘവും ആക്രമണം നടത്തിയത്. വിജയ് പി നായർ താമസിച്ചിരുന്ന ലോഡ്ജിൽ അതിക്രമിച്ച് കയറുകയും അദ്ദേഹത്തെ മർദ്ദിക്കുകയും ദേഹത്ത് മഷിയൊഴിക്കുകയും ചെയ്തുവെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.
അതിക്രമിച്ച് കയറൽ, മർദ്ദനം, വധഭീഷണി മുഴക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡിസംബർ 22-ന് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ആക്രമണം നടത്തിയ ശേഷം ഇവർ വിജയ് പി നായരെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു. വിജയ് പി നായർക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ വീഡിയോ ഭാഗ്യലക്ഷ്മിയും സംഘവും ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചിരുന്നു.

