അച്ചക്കടക്കമില്ലെങ്കിൽ പാർട്ടി പഠിപ്പിക്കണം; ശശി തരൂരിനെതിരെ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: ശശി തരൂരിനെതിരെ വിമർശനവുമായി മുൻ കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വികസന കാര്യങ്ങളിലുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെ കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശശിതരൂരിനെതിരെ മുല്ലപ്പള്ളി രംഗത്തെത്തിയത്. സിൽവർ ലൈൻ ജനോപകാര പ്രദമല്ലെന്ന് ഇവിടത്തെ കൊച്ചു കുഞ്ഞിന് പോലും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെ സഹായിക്കാനുള്ള ഗൂഢതന്ത്രമാണിതെന്നും തരൂർ പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നും അദ്ദേഹം വിമർശിച്ചു. വിഷയത്തിൽ എത്രയും വേഗം ഹൈക്കമാൻഡ് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

കെ റെയിൽ പദ്ധതിക്കെതിരെ യു ഡി എഫ് എം പിമാർ കേന്ദ്രത്തിന് സമർപ്പിച്ച നിവേദനത്തിൽ ശശി തരൂർ ഒപ്പിട്ടിരുന്നില്ല. ഇതിനെതിരെയും മുല്ലപ്പള്ളി വിമർശിച്ചു. ഭൂരിപക്ഷം എംപിമാരും കെ റെയിലിന് എതിരായി നിലപാട് എടുക്കുമ്പോൾ ഞാനിത് പഠിക്കട്ടെ എന്ന് പറയുന്നത് സർക്കാരിനെ സഹായിക്കാൻ വേണ്ടി അദ്ദേഹം നടത്തുന്ന ഗൂഢമായ നീക്കങ്ങളാണ്. ഓരോരോ സന്ദർഭങ്ങളിലും പാർട്ടിയെ ഇതുപോലെ പ്രതിക്കൂട്ടിൽ നിർത്തുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂർ അന്താരാഷ്ട്ര പ്രശസ്തനായ രാജ്യതന്ത്രജ്ഞനോ എഴുത്തുകാരനോ മികച്ച പ്രാസംഗികനോ ആകാം. പക്ഷേ കോൺഗ്രസിന്റെ താത്വികമായ അച്ചടക്കവും മര്യാദകളും അദ്ദേഹം പഠിക്കേണ്ടതുണ്ട്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച എംപി ആണെങ്കിൽ അടിസ്ഥാനപരമായി അദ്ദേഹമൊരു കോൺഗ്രസുകാരനാണെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

ശശി തരൂർ എംപിയെ സ്വതന്ത്രനായി പോകാൻ അനുവദിക്കാമോയെന്നും മുല്ലപ്പള്ളി ചോദിക്കുന്നു. പാർട്ടി അച്ചടക്കം ഉയർത്തിപ്പിടിക്കാനുള്ള തത്വം അദ്ദേഹത്തിന് അറിയില്ലെങ്കിൽ തീർച്ചയായും പഠിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം പാർട്ടിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.