ഗഗൻയാൻ 2023ൽ വിക്ഷേപിക്കും; നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട് നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. ഗഗൻയാൻ 2023ൽ വിക്ഷേപിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് അറിയിച്ചു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമാണ് ഗഗൻയാൻ. ഈ വിക്ഷേപണം വിജയിക്കുന്നതോടെ യുഎസ്എ, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ലോകസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഒരു ഇന്ത്യൻ വിക്ഷേപണ വാഹനത്തിൽ, മനുഷ്യനെ ലോ എർത്ത് ഭ്രമണപഥത്തിലേക്ക് (എൽഇഒ) അയച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള കഴിവ് തെളിയിക്കുകയാണ് ഗഗൻയാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗഗൻയാൻ വിക്ഷേപണത്തിൽ 500 ൽ അധികം വ്യവസായങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ പ്രകടനക്ഷമത വിലയിരുത്തുന്നതിനുള്ള പരീക്ഷണ യാത്രയും, ഗഗൻയാനിന്റെ (ജി1) ആദ്യ ആളില്ലാ ദൗത്യവും, 2022ന്റെ രണ്ടാം പകുതിയോടെ നടത്താൻ ആസൂത്രണം ചെയ്തിട്ടുണ്ട്. ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത ബഹിരാകാശ യാത്രാ മനുഷ്യ റോബോട്ടായ ‘വ്യോമ്മിത്ര’ ഉപയോഗിച്ച് അടുത്തവർഷം അവസാനത്തോടെ രണ്ടാമത്തെ ആളില്ലാ പറക്കൽ ദൗത്യം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.