ഒമൈക്രോണ്‍ പിടിയിലമര്‍ന്ന് ബ്രിട്ടന്‍; ആകെയുള്ള കൊവിഡ് രോഗികളില്‍ 30 ശതമാനം പേരിലും ഒമൈക്രോണ്‍ സാന്നിധ്യം

ബ്രിട്ടനിലെ കൊവിഡ് രോഗികളില്‍ 30 ശതമാനം പേരെയും ബാധിച്ചിരിക്കുന്നത് ഒമൈക്രോണ്‍ ആണെന്ന് റിപ്പോര്‍ട്ട്. ഇന്നലെ നടന്ന വെര്‍ച്വല്‍ യോഗത്തില്‍ വ്യക്തമാക്കിയ കണക്കുകള്‍ പ്രകാരം വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒമൈക്രോണ്‍ രാജ്യത്തെ പ്രധാന വൈറസ് വകഭേദമായി മാറുമെന്നാണ്. അങ്ങനെ വന്നാല്‍, വീണ്ടും രാജ്യം അടച്ചിടാതെമറ്റൊരു വഴിയും ബോറിസ് ജോണ്‍സന്റെ മുന്‍പിലുണ്ടാകില്ല. നിലവിലെ സാഹചര്യം അതീവ ഗൗരവമുള്ളതാണെന്നാണ്. ലണ്ടനും സ്‌കോട്ട്‌ലന്‍ഡും ഹോട്ട്‌സ്‌പോട്ടുകളായി മാറുകയാണെന്നാണ് കമ്മ്യൂണിറ്റി സെക്രട്ടറി പറയുന്നത്. തലസ്ഥാന നഗരത്തിന്റെ കാര്യം ഏറെ പ്രതിസന്ധിയിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒമൈക്രോണ്‍ വകഭേദം നഗരത്തിലെ 32 ബോറോ കൗണ്‍സിലുകളിലും എത്തിയിരിക്കുന്നു.

എന്നാല്‍, രോഗവ്യാപന തോത് ഉയരുന്നതിനനുസരിച്ച് മരണനിരക്കും ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്ന രോഗികളുടെ എണ്ണ്ത്തില്‍ വര്‍ധനവില്ലെന്നത് ആശ്വാസകരമാണ്. രോഗം ബാധിച്ച് ആശുപത്രികളിലെത്തുവാനും മരണം സംഭവിക്കുവാനും ദിവസങ്ങള്‍ എടുക്കുമെന്നതിനാല്‍, വരും ദിവസങ്ങളില്‍ ഇവയും ഉയരുമെന്നാണ് ഈ വിഷയത്തിലെ വിദഗ്ദര്‍ പറയുന്നത്. കുടുബത്തില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍, ആ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും പുതിയ നിയമപ്രകാരം സെല്‍ഫ് ഐസൊലേഷനില്‍ പോകേണ്ടതായി വരും.

രണ്ടാഴ്ച്ച മുന്‍പാണ് ബ്രിട്ടനില്‍ ഒമൈക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതിനിടെ മൊത്തം കൊവിഡ് രോഗികളില്‍ 30 ശതമാനവും ഒമൈക്രോണ്‍ ബാധിതരാകുന്ന തരത്തില്‍ ഇത് പടര്‍ന്നു കഴിഞ്ഞു. ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെ 448 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 1200 ആയി. എന്നാല്‍, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത് യഥാര്‍ത്ഥ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം ഇതിന്റെ 20 മടങ്ങോളം വരുമെന്നാണ്. ലണ്ടനൊപ്പം ഒമൈക്രോണിന്റെ ഹോട്ട്‌സ്‌പോട്ടായി മാറിയ സ്‌കോട്ട്‌ലന്‍ഡില്‍ നിലവിലുള്ള കോവിഡ് രോഗികളില്‍ 13.3 ശതമാനം പേരും ഓമിക്രോണ്‍ ബാധിതരാണ്. ഇതോടെ സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണിവിടെ.