തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. 24 പ്രതികളാണ് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്. മുൻ ഉദുമ എം.എൽ.എയും കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർ പ്രതിപട്ടികയിൽ ഉണ്ട്. കൊലപാതകം, ഗൂഢാലോചന, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിയമം തുടങ്ങി വകുപ്പുകൾ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം സി.ജെ.എം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സി.പി.എം പ്രാദേശിക നേതാവ് പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.
രാഷ്ട്രീയ വൈരാഗ്യമാണ് പെരിയ കൊലക്കേസിന് പിന്നിലെന്നാണ് സി.ബി.ഐ വ്യക്തമാക്കുന്നത്. ശരത് ലാലിന് യുവാക്കൾക്കിടയിലുണ്ടായിരുന്ന സ്വാധീനം അവസാനിപ്പിക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു കൊലപാതകം നടത്തിയതെന്നും പീതാംബരനെ ശരത് ലാൽ മർദ്ദിച്ചതിന് ശേഷമാണ് ഗൂഢാലോചന തുടങ്ങുന്നതെന്നും കുറ്റപത്രത്തിൽ വിശദീകരിച്ചിട്ടുണ്ട്.
കേസിലെ രണ്ടാം പ്രതി സജി ജോർജിനെ പോലീസ് കസ്റ്റഡിയിൽ നിന്ന് ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടുപോയി എന്നതാണ് കുഞ്ഞിരാമനെതിരെയുള്ള ആരോപണം. 2019 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കളാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

