വടകര റസ്റ്റ് ഹൗസില്‍ മന്ത്രി റിയാസിന്റെ മിന്നല്‍ സന്ദര്‍ശനത്തെ പരിഹസിച്ച് അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: വടകര റസ്റ്റ്ഹൗസില്‍ മിന്നല്‍ പരിശോധന നടത്തിയ പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്. ടിവി ക്യാമറകളുടെ അകമ്പടിയോടെ സഖാവ് റിയാസ് റസ്റ്റ് ഹൗസും പിന്നാമ്പുറവും പരിശോധിച്ചതെന്ന് ജയശങ്കര്‍ കുറിപ്പിലൂടെ വിമര്‍ശിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വീണ്ടും മിന്നല്‍…
ഇത്തവണ വടകര റസ്റ്റ് ഹൗസിലാണ് മരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ സന്ദര്‍ശനം നടന്നത്. ടിവി ക്യാമറകളുടെ അകമ്ബടിയോടെ സഖാവ് റസ്റ്റ് ഹൗസും പിന്നാമ്പുറവും പരിശോധിച്ചു, കുപ്പയില്‍ നിന്ന് ഒരു കുപ്പി കണ്ടെടുത്തു. പതിവുപോലെ ജീവനക്കാരെ ചാടിച്ചു. അനന്തരം, സ്റ്റേറ്റ് കാറില്‍ യാത്രയായി. തുലാവര്‍ഷ കാലമാണ്. മിന്നലും ഇടിയും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. കരുതിയിരിക്കുക.

ഇന്ന് രാവിലെയായിരുന്നു മന്ത്രി റസ്റ്റ് ഹൗസില്‍ മിന്നല്‍ പരിശോധന നടത്തിയത്. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഫേസ്ബുക്ക് പേജിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനയുടെ വീഡിയോയും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനാണ് വടകര റസ്റ്റ് ഹൗസില്‍ സന്ദര്‍ശനം നടത്തിയതെന്നാണ് മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മാത്രമല്ല, മദ്യക്കുപ്പികളും കാണാനിടയായി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.