സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ആർബിഐയുടെ ശ്രമം; വിമർശനവുമായി വിഎൻ വാസവൻ

തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ നിക്ഷേപം സ്വീകരിക്കുന്നതിന് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് റിസർവ് ബാങ്ക് പുറത്തിറക്കിയ വ്യവസ്ഥകൾക്കെതിരെ വിമർശനവുമായി സഹകരണ മന്ത്രി വിഎൻ വാസവൻ. സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ആർബിഐയുടെ ശ്രമമെന്നാണ് അദ്ദേഹം പറയുന്നത്. പുതിയ വ്യവസ്ഥകൾ സംബന്ധിച്ച് നിയമജ്ഞരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിങ് ഭേദഗതി നിയമത്തിന് ശേഷം സുപ്രീം കോടതി പുറപ്പെടുവിച്ച രണ്ട് വിധികളും സംസ്ഥാനത്തെ സഹകരണ മേഖലയുടെ താൽപ്പര്യം സംരക്ഷിക്കുന്നതായിരുന്നു. 97-ാം ഭരണഘടനാ ഭേദഗതി സംബന്ധിച്ച വിധിയിൽ സഹകരണ മേഖലയിൽ കൈകടത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം തടഞ്ഞിരുന്നു. ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട വിധിയിൽ അംഗത്വത്തെ സംബന്ധിച്ചും വ്യക്തമാക്കിയിരുന്നു. വോട്ട് അവകാശമുള്ള അംഗങ്ങൾക്കും വോട്ടവകാശമില്ലാത്ത മറ്റ് കാറ്റഗറിയിൽപ്പെടുന്ന അംഗങ്ങൾക്കും തുല്യാവകാശമാണെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇപ്പോഴത്തെ ആർബിഐയുടെ കുറിപ്പിൽ ഭേദഗതി നിയമത്തെ വ്യാഖ്യാനിച്ച് സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമം നിലവിൽ വന്ന ശേഷമുള്ള രണ്ട് വിധികളുടെയും അടിസ്ഥാനത്തിൽ സഹകരണ സംഘങ്ങൾക്ക് നിക്ഷേപം സ്വീകരിക്കാനും വായ്പകൾ നൽകാനും കഴിയും. സംസ്ഥാന സഹകരണ നിയമം അനുസരിച്ചുതന്നെ ഇത്തരം ഇടപാടുകൾക്ക് കഴിയും. ആർബിഐയുടെ ഇപ്പോഴത്തെ നിർദ്ദേശങ്ങൾ കോടതിയുടെ തീരുമാനത്തിൽ നിന്നും വ്യത്യസ്തമായതുകൊണ്ടു തന്നെ നിയമജ്ഞരുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.

മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങൾക്കും സമാനമായ സാഹചര്യമുണ്ട്. ഇതര സംസ്ഥാനങ്ങളിലെ സഹകരണ മന്ത്രിമാരുമായും ആശയ വിനിമയം നടത്തും. സർവീസ് സഹകരണ സംഘം മേഖലയിൽ ക്രെഡിറ്റ് സംഘങ്ങൾ അധികമുള്ളത് കേരളത്തിലാണ്. 69% ശതമാനവും കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത്. ജനകീയ പ്രതിരോധം ഉയർത്തേണ്ടി വരുകയാണെങ്കിൽ അതിനും ഒരുക്കമാണ്. നോട്ട് നിരോധനകാലത്ത് ജനകീയ പ്രതിരോധത്തിലൂടെയാണ് കേന്ദ്ര നിലപാടുകളെ മറികടന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.