‘ബാങ്ക് എന്ന പദം ഉപയോഗിക്കരുത്’; സഹകരണ ബാങ്കുകള്‍ക്ക് ഇരുട്ടടിയായി റിസര്‍വ് ബാങ്കിന്റെ ഉത്തരവ്‌

rbi

ന്യൂഡല്‍ഹി: രാജ്യത്ത് ഇനി മുതല്‍ സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവ്. രാജ്യത്തെ സഹകരണ മേഖലയെ പൂര്‍ണമായി ഇല്ലാതാക്കും വിധത്തിലുള്ള നിയന്ത്രണങ്ങളുമായാണ് ആര്‍ബിഐ രംഗത്ത് വന്നിരിക്കുന്നത്.
1949ലെ ബാങ്കിങ് റെഗുലേഷന്‍ നിയമത്തിലെ 2020ലെ ഭേദഗതി പ്രകാരം സഹകരണ സൊസൈറ്റികള്‍ക്ക് ബാങ്ക്, ബാങ്കര്‍, ബാങ്കിങ് എന്ന പദങ്ങള്‍ ഉപയോഗിക്കാന്‍ അവകാശമില്ല. ചില സഹകരണ സംഘങ്ങള്‍ ഈ പദങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് ബാങ്കിങ് റെഗുലേഷന്‍ നിയമനത്തിന്റെ ലംഘനമാണെന്നും ആര്‍.ബി.ഐ വ്യക്തമാക്കുന്നു.

അതേസമയം, മെംബര്‍മാരല്ലാത്തവരില്‍ നിന്നും നോമിനല്‍, അസോസിയേറ്റ് മെംബര്‍മാരില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതും നിയമ വിരുദ്ധമാണെന്നും ആര്‍.ബി.ഐ അറിയിച്ചു. സഹകരണ സൊസൈറ്റികളിലെ നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ നല്‍കുന്ന ഇന്‍ഷൂറന്‍സ് ലഭ്യമാവുകയില്ലെന്നും ആര്‍.ബി.ഐ പറയുന്നു. വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നത് വിലക്കേര്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000-ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. 2020 സെപ്റ്റംബര്‍ 29-ന് ഈ നിയമം നിലവില്‍ വന്നെങ്കിലും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കേരളത്തിലെ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ഭൂരിപക്ഷം അംഗങ്ങളും നോമിനല്‍, അസോസിയേറ്റ് അംഗങ്ങളാണ്. 1000 കോടിക്കു മുകളില്‍ നിക്ഷേപമുള്ള പ്രാഥമിക സഹകരണ ബാങ്കുകളിലടക്കം ആയിരത്തില്‍ താഴെ അംഗങ്ങള്‍ക്കേ വോട്ടവകാശമുള്ളൂ. കേരളത്തിലെ സഹകരണ നിയമം അനുസരിച്ച് നോമിനല്‍, അസോസിയേറ്റ് അംഗങ്ങളെയും അംഗങ്ങളായി തന്നെയാണ് നിര്‍വചിച്ചിട്ടുള്ളത്. വോട്ടവകാശം അടക്കമുള്ള ചിലതില്‍ മാത്രമാണ് നിയന്ത്രണമുള്ളത്. ഇത് സംഘത്തിന്റെ നിലനില്‍പ്പിന് അനിവാര്യവുമാണ്. സഹകരണം സംസ്ഥാന വിഷയമായതിനാല്‍ ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ സഹകരണ സംഘങ്ങളുടെ അംഗങ്ങളെക്കുറിച്ച് നിര്‍വചനമില്ല. ഇത് നിലനില്‍ക്കവെയാണ് നോമിനല്‍, അസോസിയേറ്റ് അംഗങ്ങളെ സഹകരണ സംഘങ്ങളുടെ അംഗങ്ങളായി പരിഗണിക്കാനാവില്ലെന്ന് ആര്‍ബിഐ ഉത്തരവിറക്കുന്നത്.