ശബരിമലയിൽ ആചാരലംഘനം നടത്താനായി വീണ്ടും യുവതികളെത്തുമെന്ന് റിപ്പോർട്ട്; വിശ്വാസികൾ കെഎസ്ആർടിസി ബസ് തടഞ്ഞു

sabarimala

പത്തനംതിട്ട: ശബരിമലയിൽ ആചാരലംഘനം നടത്താനായി വീണ്ടും യുവതികളെത്തുമെന്ന് റിപ്പോർട്ട്. ഇത്തരത്തിൽ രഹസ്യ റിപ്പോർട്ട് ലഭിച്ചതായി വിശ്വാസികളാണ് അറിയിച്ചത്. തുടർന്ന് അർദ്ധരാത്രി ചെങ്ങന്നൂരിൽ വെച്ച് കെഎസ്ആർടിസി ബസ് വിശ്വാസികൾ തടഞ്ഞു. രണ്ട് യുവതികൾ എത്തിയതായാണ് പ്രദേശവാസികളിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് ഇവരെ തിരിച്ചയക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇത്തരം റിപ്പോർട്ടുകളെ തുടർന്ന് വിശ്വാസികൾ ശബരിമല പ്രദേശത്ത് ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഹിന്ദു സംഘടനാ ഭാരവാഹികൾ അറിയിച്ചു.ശബരിമലയിൽ ആചാരലംഘനത്തിനായി യുവതികൾ എത്തുമെന്ന സൂചനയാണ് ഹിന്ദു സംഘടനകൾക്ക് ലഭിക്കുന്നത്. ഇത് തടയാനായി കൂടുതൽ ഹിന്ദു സംഘടനാ പ്രവർത്തകരെയും അയപ്പവിശ്വാസികളെയും ശബരിമലയിൽ നിയോഗിക്കുമെന്നും സംഘടനാ ഭാരവാഹികൾ പറയുന്നു. ശബരിമലയിൽ ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്ന നിലപാടിലാണ് ഹിന്ദു സംഘടനാ ഭാരവാഹികൾ. മണ്ഡല തീർത്ഥാടന കാലം അലങ്കോലപ്പെടുത്തിയാൽ കെഎസ്ആർടിസിക്കെതിരെയും പ്രതിഷേധം നടത്തുമെന്ന് വിശ്വാസികൾ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ ദിവസവും ശബരിമലയിൽ ആചാരലംഘനത്തിന് ശ്രമം നടന്നതായുള്ള വിവരവും പുറത്തു വരുന്നുണ്ട്. ശബരിമലയിലേക്ക് പോകാൻ എത്തിയ തമിഴ്‌നാട്ടിൽ നിന്നുള്ള യുവതിയെ പോലീസും വിശ്വാസികളും ചേർന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.