ജോജുവിനും ലിജോയ്ക്കുമെതിരെ ക്രിമിനൽ കേസെടുക്കണം; ചുരുളി സിനിമക്കെതിരെ പ്രതിഷേധവുമായി വീണ്ടും കോൺഗ്രസ് രംഗത്ത്

തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ സിനിമക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലെ തെറിപ്രയോഗങ്ങൾക്കെതിരെയാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി നിർവ്വാഹക സമിതിയംഗം ജോൺസൺ എബ്രഹാം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത്, അതിന് സംസാരഭാഷ എന്ന നിലയിൽ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘർഷത്തിനും നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ വഴിതെളിക്കുന്നതിനുമാണെന്ന് ജോൺസൺ വ്യക്തമാക്കി.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഒടിടി പ്ലാറ്റ്‌ഫോം ആയ സോണി ലിവിൽ റിലീസ് ചെയ്ത ‘ചുരുളി’ എന്ന മലയാള ചലച്ചിത്രം ആദ്യാവസാനം പച്ചത്തെറി വാക്കുകളും അസഭ്യ വർഷവും ചൊരിയുന്നതാണ്. ഇത്തരം ഭാഷകൾ ഗുണ്ടാ സംസ്‌കാരത്തിന്റെ ഭാഗവും ധാർമ്മികതയ്ക്കും നമ്മുടെ നാട് പുലർത്തി വരുന്ന മഹത്തായ സംസ്‌കാരത്തിന് നിരക്കാത്തതുമാണ്. പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത് അതിന് സംസാരഭാഷ എന്ന നിലയിൽ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘർഷത്തിനും നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ വഴിതെളിക്കുന്നതിനുമാണെന്ന് ജോൺസൺ ആരോപിക്കുന്നു.

ജോജു ജോർജ് മുഖ്യ കഥാപാത്രമായ സിനിമയുടെ കഥ വിനോയ് തോമസും തിരക്കഥ എസ്. ഹരീഷും ആണ് നിർവഹിച്ചിരിക്കുന്നത്. സമൂഹത്തെ വഴിതെറ്റിക്കുക എന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയും തങ്ങളുടെ പ്രവർത്തിയിൽ അപ്രകാരം സംഭവിക്കുമെന്ന് അറിവുള്ള സംവിധായകൻ, കഥാ, തിരക്കഥാകൃത്തുക്കൾ, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോർജ് എന്നിവർ പരസ്പരം കൂടിയാലോചിച്ച് ചലച്ചിത്രത്തിൽ അസഭ്യവർഷവും ഇതര കുറ്റകൃത്യങ്ങൾക്കാവശ്യമായവയും ചമച്ചിട്ടുള്ളതാണ്. ആയതിനാൽ നിർമ്മാതാവ്, കഥാ, തിരക്കഥാകൃത്തുക്കൾ, സംവിധായകൻ, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോർജ് എന്നിവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത്, നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നാണ് ജോൺസൺ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ചുരുളി സിനിമയിലെ കേസിനാസ്പദമായ ചില വീഡിയോ ക്ലിപ്പുകളും കത്തിനൊപ്പം ചേർത്തിട്ടുണ്ട്.

അതേസമയം സിനിമക്കെതിരെ കഴിഞ്ഞ ദിവസം കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ നിന്നും അടിയന്തിരമായി പിൻവലിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ പറഞ്ഞത്. സിനിമയിലെ അശ്ലീല പ്രയോഗങ്ങൾ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.