ഒടുവിൽ കീഴടങ്ങൽ; വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ

modi

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഗുരുനാനാക് ജയന്തി ദിനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനാണ് സർക്കാരിന്റെ തീരുമാനം.

കർഷർ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അടുത്ത പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണ്. കർഷകരെ സഹായിക്കാൻ ആത്മാർഥതയോടെയാണ് നിയമങ്ങൾ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കർഷകരുടെ നൻമയ്ക്ക് വേണ്ടിയായിരുന്നു. എന്നാൽ ചില കർഷകർക്ക് അത് മനസിലാക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തോട് പ്രധാനമന്ത്രി ക്ഷമ ചോദിക്കുകയും ചെയ്തു. രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകർ മടങ്ങി പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമങ്ങളെ എതിർത്ത കർഷകരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. കർഷക ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ കർഷകരുടെ വേദന മനസിലാക്കുന്നു. കർഷകരുടെ പ്രയത്നം നേരിൽകണ്ടയാളാണ് താൻ. രണ്ട് ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കർഷകരും. അവരുടെ ഉന്നമനത്തിന് മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് കേന്ദ്രം ഇത്തരത്തിലൊരു നിർണായക പ്രഖ്യാപനം നടത്തിയതെന്നാണ് വിലയിരുത്തൽ.