അമേരിക്കയെ പിന്നിലാക്കി ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യമായി ചൈന

ബെയ്ജിംഗ്: അമേരിക്കയെ പിന്നിലാക്കി ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യമായി ചൈന. കഴിഞ്ഞ വർഷം ചൈനയുടെ മൊത്തം സമ്പത്ത് 120 ലക്ഷം കോടി ഡോളറിലെത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2000 ൽ ചൈനയുടെ സമ്പത്ത് വെറും ഏഴ് ലക്ഷം കോടി ഡോളറായിരുന്നു നിലവിൽ ലോക സമ്പത്തിലെ മൂന്നിലൊന്ന് ഭാഗവും ചൈനയുടെ കൈവശമാണെന്ന് സൂറിച്ച് ആസ്ഥാനമായ ആഗോള റിസർച്ച് സ്ഥാപനം മക്കിൻസി ആൻഡ് കമ്പനിയുടെ റിപ്പോർട്ടിൽ വിശദമാക്കുന്നു. ലോക വരുമാനത്തിൽ 60 ശതമാനം പങ്കിടുന്ന ചൈന, യുഎസ്എ, ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി, ജപ്പാൻ, സ്വീഡൻ, മെക്സിക്കോ, കാനഡ, ഓസ്ട്രേലിയ എന്നീ 10 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ആഗോള ആസ്തിയിലും വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ആഗോള ആസ്തി 156 ലക്ഷം കോടിയിൽ നിന്ന് 514 ലക്ഷം കോടിയായി ഉയർന്നുവെന്നും പഠനത്തിൽ വിശദമാക്കുന്നു. 1999 ൽ ലോകാരോഗ്യ സംഘടനയിൽ അംഗമായതോടെയാണ് ചൈനയുടെ സാമ്പത്തിക സ്ഥിതി വർധിക്കാൻ ആരംഭിച്ചത്.

അതേസമയം അമേരിക്കയുടെ സമ്പത്ത് 90 ലക്ഷം കോടി ഡോളറാണ്. 20 വർഷത്തിനിടെ അമേരിക്കയ്ക്കും വളർച്ചയുണ്ടായി. ആഗോള ആസ്തിയുടെ 68 ശതമാനവും റിയൽ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപമാണ്. അടിസ്ഥാന സൗകര്യവികസനമാണ് രണ്ടാമത്. റിയൽ എസ്റ്റേറ്റ് മേഖലയിലെ വിലക്കയറ്റവും പലിശ നിരക്കിലെ കുറവുമാണ് ആസ്തി വർധിക്കാനുള്ള പ്രധാന കാരണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.