തിരുവനന്തപുരം: അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവുമായി സർക്കാർ. അധ്യാപികമാർ സാരി ധരിച്ചു മാത്രമേ ജോലി ചെയ്യാവൂ എന്ന യാതൊരുവിധ നിയമവും നിലവിലില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തൊഴിൽ ചെയ്യാൻ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകർക്ക് സ്ഥാപനങ്ങളിൽ പ്രവർത്തിക്കാവുന്നതാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിർബന്ധങ്ങളും നിബന്ധനകളും അടിച്ചേൽപ്പിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ സർക്കാരിന് ലഭിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.
കാലാനുസൃതമല്ലാത്ത പിടിവാശികൾ ചില സ്ഥാപന മേധാവികളും മാനേജ്മെന്റുകളും അടിച്ചേൽപ്പിക്കുന്നുവെന്ന് ഉത്തരവിൽ പറയുന്നു. ഈ സാഹചര്യത്തിൽ തൊഴിൽ ചെയ്യാൻ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകർക്ക് സ്ഥാപനങ്ങളിൽ പ്രവർത്തിക്കാമെന്നും ഉത്തരവ് വിശദീകരിക്കുന്നുണ്ട്. ജോയിന്റ് സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്.

