ഇന്ധന നികുതി; ധനമന്ത്രി കെ എൻ ബാലഗോപാലിന് പിന്തുണ നൽകി പി ചിദംബരം

തിരുവനന്തപുരം: ഇന്ധന നികുതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന് പിന്തുണ നൽകി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. പെട്രോൾ, ഡീസൽ വില ഇനത്തിൽ സമാഹരിച്ച നികുതിയുടെ കണക്ക് കേരള ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അതിൽ തെറ്റുണ്ടെങ്കിൽ കേന്ദ്രധനമന്ത്രി അതിനു മറുപടി നൽകണമെന്നും പി ചിദംബരം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2020-21 കാലത്ത് എക്സൈസ് നികുതി, സെസ്, അഡീഷണൽ എക്സൈസ് നികുതി എന്നീ ഇനങ്ങളിൽ സമാഹരിച്ചത് 3,72,000 കോടി രൂപയാണ്. ഇതിൽ നിന്ന് 18000 രൂപ മാത്രമാണ് അടിസ്ഥാന എക്സൈസ് നികുതി. അതിന്റെ 41 ശതമാനമാണ് സംസ്ഥാനങ്ങളുടെ വിഹിതമായി നൽകിയിട്ടുള്ളത്. ബാക്കി തുകയായ 3,54,000 കോടി രൂപ ലഭിക്കുന്നത് കേന്ദ്രത്തിനാണെന്നും ഇതാണ് മോദി സർക്കാരിന്റെ കോർപറേറ്റീവ് ഫെഡറലിസമെന്നും പി ചിദംബരം ട്വിറ്ററിൽ കുറിച്ചു.

കേന്ദ്രനികുതി കുറച്ചതിന് ആനുപാതികമായ കുറവ് സംസ്ഥാനത്തുണ്ടായെന്നും നികുതി കുറയ്ക്കുന്നതിന് സംസ്ഥാനങ്ങൾക്ക് പരിമിതിയുണ്ടെന്നുമായിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടിരുന്നത്. സംസ്ഥാനത്തിന് നിലവിൽ അധിക സാമ്പത്തിക ബാധ്യതയാണുള്ളത്. കഴിഞ്ഞ ആറുവർഷമായി കേരളം നികുതി വർധിപ്പിച്ചിട്ടില്ലെന്നും ഒരു വർഷം നികുതി കുറയ്ക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്രം നിലവിൽ കുറച്ചെന്നുപറയുന്ന എക്‌സൈസ് തീരുവ തുച്ഛമായ തുക മാത്രമാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്തുണ നൽകിയാണ് പി ചിദംബരം രംഗത്തെത്തിയത്.