‘ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാരന്‍ മികച്ച അന്താരാഷ്ട്ര ക്രിക്കറ്ററായി മാറണമെന്നില്ല’; ഗവാസ്‌കര്‍

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ക്യാപ്റ്റന്‍ സ്ഥാനം കോഹ്ലി ഒഴിഞ്ഞതോടെ ശേഷം ഇനി ‘ഹിറ്റ് മാന്‍’ രോഹിത് ശര്‍മയാണ് നായകന്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈക്ക് വേണ്ടി 5 തവണ കപ്പ് നേടി കൊടുത്ത രോഹിത് ശര്‍മ്മ ക്യാപ്റ്റനായതോടെ വന്‍ ആവേശത്തിലാണ് ആരാധകര്‍.2022ല്‍ ടി20 ലോകക്കപ്പും ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുകയാണ്.

എന്നാല്‍, ‘ഒരു നല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാരന്‍ ഒരു മികച്ച അന്താരാഷ്ട്ര ക്രിക്കറ്ററായി മാറണമെന്നില്ല. അത് ക്യാപ്റ്റന്മാരുടെ കാര്യത്തിലും അങ്ങനെയാണ്, നിങ്ങളുടെ സംസ്ഥാന ടീമിനോ ഫ്രാഞ്ചൈസിക്കോ വേണ്ടി നിങ്ങള്‍ എത്ര കിരീടങ്ങള്‍ നേടിയാലും, അത് അന്താരാഷ്ട്ര തലത്തില്‍ വിജയം ഉറപ്പ് നല്‍കുന്നില്ല’- മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. ‘ഇന്ത്യന്‍ ടീമിനെ മുന്നോട്ട് കൊണ്ടു പോകാന്‍ രോഹിത് ശര്‍മ തയ്യാറാണ്. രോഹിതിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടി20 ക്രിക്കറ്റിന് ഇതൊരു പുതിയ തുടക്കമാണ്. രോഹിത് തന്റെ ക്യാപ്റ്റന്‍സിയില്‍ അഞ്ച് ഐപിഎല്‍ ട്രോഫികള്‍ നേടിയിട്ടുണ്ടെന്ന് എനിക്കറിയാം, എന്നാല്‍ ഒരു ദേശീയ ടീമിനെ നയിക്കുന്നത് നിങ്ങളുടെ സ്റ്റേറ്റ് ടീമോ ഫ്രാഞ്ചൈസിയെയോ നയിക്കുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്’ – ഗവാസ്‌കര്‍ വ്യക്തമാക്കി.

നവംബര്‍ 17നാണ് ക്യാപ്റ്റനായുള്ള രോഹിതിന്റെ ആദ്യമത്സരം. ശക്തരായ ന്യൂസിലാന്‍ഡിനെതിരെയാണ് 3 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ നയിക്കുക. അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയ രോഹിത് ലീഗിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ്. കോഹ്ലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചപ്പോഴും രോഹിത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2018ലെ നിദാഹാസ് ട്രോഫി, ഏഷ്യാ കപ്പ് തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ട്.