ഇസ്ലാമാബാദ്: പാകിസ്താനിൽ പഞ്ചസാരയുടെ വില കുതിച്ചുയരുന്നു. ഒരു കിലോ പഞ്ചസാരയ്ക്ക് 150 പാക് രൂപയാണ് പാകിസ്താനിലെ വില. പെട്രോളിനേക്കാൾ അധിക വിലയാണ് പാകിസ്താനിൽ പഞ്ചസാരയ്ക്ക് നൽകേണ്ടി വരുന്നത്. ജനരോഷം ഭയന്ന് സ്റ്റോക്കിലുള്ള എല്ലാ പഞ്ചസാരയും വിപണിയിലേക്ക് ഇറക്കാനാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉത്തരവിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന വില നിയന്ത്രണ യോഗത്തിലാണ് പഞ്ചസാരയുടെ വിലക്കയറ്റം പിടിച്ചു നിർത്താനായി ഇമ്രാൻ ഖാൻ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. നവംബർ പതിനഞ്ച് മുതൽ പാകിസ്താനിൽ കരിമ്പ് വിളവെടുപ്പ് ആരംഭിക്കും. അതിനാൽ തന്നെ തന്റെ തീരുമാനം ശരിയാകുമെന്നാണ് ഇമ്രാൻ ഖാന്റെ വിലിയിരുത്തൽ.
സിന്ധിലെ മൂന്ന് പഞ്ചസാര മില്ലുകൾ അടച്ചുപൂട്ടിയതാണ് പാകിസ്താനിൽ പഞ്ചസാരയ്ക്ക് വില ഉയരാൻ കാരണമായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പാകിസ്താനിൽ പഞ്ചസാര വില പെട്രോൾ വിലയെ മറികടന്നത്. ചിലയിടങ്ങളിൽ കിലോയ്ക്ക് 150 രൂപയ്ക്ക് വരെ പഞ്ചസാര വിൽക്കുമ്പോൾ പെട്രോൾ ലിറ്ററിന് 138.30 രൂപയാണ് നിലവിലെ വില.

