ജമ്മു കശ്മീരിലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണ ദീപാവലി ആഘോഷിച്ചത് സൈനികർക്കൊപ്പം. ജമ്മു കശ്മീരിലെ സൈനികർക്കൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിക്കുന്നത്. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി വിമാനമാർഗം ജമ്മു കശ്മീരിൽ എത്തിയത്. ശ്രീനഗറിൽ എത്തിയ പ്രധാനമന്ത്രി രജൗരി ജില്ലയിലെ നൗഷേര സെക്ടറിലേക്ക് പോയി. കരസേനാ മേധാവി എം എം നരവനെയും ഒപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയായിട്ടല്ല, സൈനിക കുടുംബത്തിലെ ഒരംഗമായാണ് താനെത്തിയതെന്ന് മോദി സൈനികരെ അറിയിച്ചു.

സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതാണ് തനിക്ക് സന്തോഷമെന്നും 130 കോടി ഇന്ത്യക്കാരുടെ അനുഗ്രഹവുമായാണ് താൻ ഇവിടെ എത്തിയിരിക്കുന്നതെന്നും അദ്ദേഹം സൈനികരോട് പറഞ്ഞു. രാജ്യം സൈനികരെ ഓർത്ത് അഭിമാനിക്കുന്നു. സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ചുമതല എല്ലാ ഇന്ത്യക്കാർക്കുമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പ്രതിരോധമേഖല കൂടുതൽ സ്വദേശിവത്കരിക്കുമെന്ന് സന്ദർശന വേളയിൽ മോദി ചൂണ്ടിക്കാട്ടി. സൈനികമേഖലയിലും ആത്മനിർഭർഭാരത് ആശയമാണ് നടപ്പാക്കുന്നത്. സ്വന്തമായി ആയുധങ്ങളും യുദ്ധ ടാങ്കുകളും രാജ്യം നിർമ്മിക്കുന്നു. വനിതകൾക്ക് സൈന്യത്തിൽ പ്രവേശനം നൽകുകയാണെന്നും നമ്മുടെ പെൺകുട്ടികൾ സൈന്യത്തിൻറെ ഭാഗമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

സൈന്യത്തിൽ ചേരുന്നത് ഒരു ജോലിയല്ലെന്നും അത് ഒരു സേവനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിറന്ന മണ്ണിനെ സേവിക്കലാണ്. രാജ്യസുരക്ഷയാണ് നമുക്ക് പ്രധാനം. അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും നമ്മൾ തയ്യാറാകില്ല. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോഴും സൈന്യമാണ് രക്ഷയ്ക്ക് എത്തുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.

നൗഷേര സെക്ടറിൽ നിന്ന് നടന്ന സർജിക്കൽ സ്‌ട്രൈക്കിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. സർജിക്കൽ സ്‌ട്രൈക്ക് രാജ്യത്തിന് നൽകിയ സംഭാവന വലുതാണ്. ഈ മിന്നലാക്രമണത്തിന് ശേഷം കശ്മീരിൽ അശാന്തിയുണ്ടാക്കാൻ ശ്രമം നടന്നുവെന്നും ഭീകരതയെ ചെറുത്ത് തോൽപിക്കാൻ രാജ്യത്തിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച സൈനികർക്ക് നൗഷേരയിലെ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.