കേന്ദ്ര പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന നികുതിയില്‍ ഇളവുമായി ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും എന്ന ക്രമത്തില്‍ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ ബി.ജെ.പി. ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളും ഇന്ധന നികുതി കുറച്ചു. യു.പി, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ, അസം ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി(വാറ്റ്) കുറച്ചത്.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവിന് പുറമെ യു.പി. പെട്രോളിനും ഡീസലിനും 12 രൂപ വീതം മൂല്യവര്‍ധിത നികുതി കുറച്ചു. അസം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ സംസ്ഥാനങ്ങള്‍ ഡീസലിനും പെട്രോളിനും ഏഴ് രൂപ വീതവും നികുതി കുറച്ചു. പെട്രോളിന്റെ വാറ്റ് രണ്ട് രൂപ കുറച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും, നികുതി കുറച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂറും അറിയിച്ചു. ബിഹാറില്‍ പെട്രോളിന് 1.30 രൂപയും ഡീസലിന് 1.90 രൂപയുമാണ് വാറ്റ് കുറച്ചത്.

എന്നാല്‍, ആനുപാതികമായി സംസ്ഥാന നികുതിയും കുറയുമെന്നതിനാല്‍ സംസ്ഥാനത്ത് ഇന്ധന വില കുറക്കില്ലെന്ന് കേരള ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റെ നികുതിയിളവ് പര്യാപ്തമല്ലെന്നും, പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലി കൊടുക്കുന്ന പോലെയാണെന്നും മന്ത്രി വിമര്‍ശിച്ചു.