യഥാസമയം നീതി ലഭ്യമാക്കുക എന്നത് നിർണായകം; സാധാരണക്കാരന് താങ്ങാനാവുന്ന ചെലവിൽ നീതി പ്രാപ്യമാക്കാൻ സാധിക്കണമെന്ന് ഉപരാഷ്ട്രപതി

ന്യൂഡൽഹി: കോടതികളിൽ കേസുകൾ പരിഹരിക്കുന്നതിലെ അമിതമായ കാലതാമസം ഒഴിവാക്കാനുള്ള മാർഗങ്ങൾ കണ്ടെത്തണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. യഥാസമയം നീതി ലഭ്യമാക്കുക എന്നത് നിർണായകമായണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരന് താങ്ങാനാവുന്ന ചെലവിൽ നീതി പ്രാപ്യമാക്കാൻ സാധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദാമോദരം സഞ്ജീവയ്യ നിയമ സർവകലാശാല സംഘടിപ്പിച്ച ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.

നീതിന്യായ വ്യവസ്ഥയുടെ പ്രയോജനം ലഭ്യമാക്കുന്നതിന് നിയമനടപടികളുടെ ചെലവ് സാധാരണക്കാരന് തടസ്സമാകരുത്. ജനങ്ങൾക്ക് വേഗത്തിലുള്ള നീതി ഉറപ്പാക്കാൻ വിവരസാങ്കേതിക വിദ്യ ഉപയോഗിക്കണം. ജുഡീഷ്യൽ ഒഴിവുകൾ നികത്തുന്നതിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലായിരിക്കണം സർക്കാരുകളുടെ ശ്രദ്ധയെന്നും അദ്ദേഹം അഭ്രിപ്രായപ്പെട്ടു.

ഇന്ത്യയോട് ശത്രുതയുള്ള ശക്തികൾ മതത്തിന്റെയോ പ്രദേശത്തിന്റെയോ ഭാഷയുടെയോ മറ്റ് വിഷയങ്ങളുടെയോ പേരിൽ ഭിന്നിപ്പുണ്ടാക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു. ദാരിദ്ര്യം, ലിംഗവിവേചനം, നിരക്ഷരത, ജാതീയത, അഴിമതി എന്നിവ നിർമ്മാർജ്ജനം ചെയ്യാൻ സ്വാതന്ത്ര്യ സമരത്തിന്റെ മാതൃകയിൽ ഒരു വലിയ ദേശീയ പ്രസ്ഥാനത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.