മയക്കുമരുന്ന് കച്ചവടക്കാരനുമായി ബന്ധം; ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ഗുരുതര ആരോപണവുമായി നവാബ് മാലിക്

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ഗുരുതര ആരോപണവുമായി നവാബ് മാലിക്. ഫഡനാവിസിന് മയക്കുമരുന്ന് കച്ചവടക്കാരനുമായി ബന്ധമുണ്ടെന്നാണ് നവാബ് മാലിക്കിന്റെ ആരോപണം. ദേവേന്ദ്ര ഫഡ്നാവിന്റെ ഭാര്യ അമൃതയ്ക്കൊപ്പം നിൽക്കുന്ന മയക്കുമരുന്ന് കച്ചവടക്കാരൻ ജയ്ദീപ് റാണയുടെ ഫോട്ടോ ട്വീറ്റ് ചെയ്തുകൊണ്ടാണ് നവാബ് മാലിക്കിന്റെ പരാമർശം.

2018 ൽ അമൃത ഫഡ്നാവിസിന്റെ ‘റിവർ ആൻന്തം’ പദ്ധതിയുടെ റെക്കോർഡിംഗ് വേളയിലാണ് ഫോട്ടോ എടുത്തിരിക്കുന്നതെന്ന് വ്യക്തമാണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് വ്യക്തമാക്കി. റാണയാണ് പദ്ധതിയുടെ ഫിനാൻഷ്യൽ ഹെഡെന്നും അദ്ദേഹം ആരോപിച്ചു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നിലവിൽ ജയിലിൽ കഴിയുകയാണ് ജയ്ദീപ് റാണ. സംസ്ഥാനത്തെ മയക്കുമരുന്ന് ബിസിനസ് ഫഡ്നാവിസിന്റെ ഭരണകാലത്ത് വളർന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആഢംബര കപ്പലിലെ മയക്കുമരുന്ന് കേസ് വ്യാജമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെട്ട ലഹരി മരുന്ന് കേസിൽ പ്രാധാന്യമുള്ള ഒന്നും തന്നെയില്ല. ഇത് ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണ്. ബോളിവുഡിന്റെ കേന്ദ്രം മുംബൈയിൽ നിന്ന് മാറ്റുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നവാബ് മാലിക്കിന്റെ ആരോപണങ്ങളെല്ലാം ദേവേന്ദ്ര ഫഡ്നാവിസ് നിഷേധിച്ചു. ഈ വ്യക്തി താനും ഭാര്യയും ഉൾപ്പടെ എല്ലാവർക്കുമൊപ്പം ഫോട്ടോയെടുത്തിരുന്നുവെന്നും മാലിക്കിനാണ് ഇവരൊക്കെയായിട്ട് ബന്ധമുള്ളതെന്നും ഫഡ്‌നാവിസ് തിരിച്ചടിച്ചു. അധോലോകവുമായുള്ള മാലിക്കിന്റെ ബന്ധം ഉടൻ തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.