ന്യൂഡൽഹി: കോവിഡ് ആഗോള കണക്കുകളിൽ വർധനവ് രേഖപ്പെടുത്തുന്നതായി ലോകാരോഗ്യ സംഘടന. രണ്ട് മാസത്തിന് ശേഷമാണ് ആഗോള കണക്കുകളിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ഗബ്രിയേസസ് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ലോകത്ത് എല്ലായിടത്തും കോവിഡ് വൈറസിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ വൈറസിന് ജനിതകമാറ്റം സംഭവിച്ച് ആഗോള വ്യാപകമാവുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചകളിൽ 4-5 ശതമാനം വരെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞാഴ്ചത്തെ കോവിഡ് ആഗോള കണക്കുകളിൽ 49000 വരെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 30 ലക്ഷം കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്. യൂറോപ്യൻ രാജ്യങ്ങളിലും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും കോവിഡ് മരണസംഖ്യയും കൂടി. സാമ്പത്തികമായി മുൻനിരയിലുള്ള രാജ്യങ്ങൾ ഇപ്പോഴും കോവിഡിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപനത്തിന് അതീവ സാധ്യതയുള്ള പട്ടികയിലാണുള്ളത്. നിലവിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരെ പോലും അത് ബാധിച്ചേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ നമ്മുടെ പക്കലുള്ള എല്ലാ പ്രതിരോധ മാർഗങ്ങളേയും അത് മറികടന്നേക്കാമെന്നും പൊതുജനാരോഗ്യ സുരക്ഷയ്ക്കുള്ള മാർഗങ്ങൾ നടപ്പാലിക്കുന്നതിനെ പോലും അത് വൈകിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഎസ്, ഉക്രൈൻ, തുർക്കി, ജർമനി, ബ്രസീൽ, ചൈന എന്നീ രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. അതേസമയം ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിൽ താഴെ മാത്രരമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ ഇന്ത്യയിൽ മൂന്നാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

