രജനീകാന്തിനെ ആശുപത്രിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി; ആരോഗ്യവിവരങ്ങൾ ഡോക്ടർമാരിൽ നിന്നും നേരിട്ട് ചോദിച്ചറിഞ്ഞു

ചെന്നൈ: നടൻ രജനീകാന്തിനെ സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. രജനീകാന്ത് ചികിത്സയിൽ കഴിയുന്ന ചെന്നൈയിലെ കാവേരി ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി രജനീകാന്തിനെ സന്ദർശിച്ചത്. ആരോഗ്യമന്ത്രിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പത്ത് മിനിട്ട് നേരത്തോളം അദ്ദേഹം രജനീകാന്തിനൊപ്പം ചെലവഴിച്ചു.

കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഡോക്ടർമാരോട് മുഖ്യമന്ത്രി രജനീകാന്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ചോദിച്ചറിഞ്ഞു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉടൻ തന്നെ താരം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുമെന്നാണ് വിവരം. ഒക്ടോബർ 28 നാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാധാരണഗതിയിൽ നടത്താറുള്ള പതിവ് പരിശോധനകളുടെ ഭാഗമായാണ് രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പേടിക്കാനൊന്നുമില്ലെന്നും ഭാര്യ ലത അറിയിച്ചിരുന്നു. രജനികാന്തിന്റെ ആരോഗ്യനില മോശമായെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു.

അണ്ണാത്തെ ആണ് രജനീകാന്ത് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം. ദീപാവലിയ്ക്കാണ് ചിത്രം റിലീസ് ചെയ്യുന്നത്. നയൻതാര, കീർത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ്, മീന, സൂരി, ജഗപതി ബാബു, അഭിമന്യു സിങ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.