ന്യൂഡൽഹി: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ സർക്കാരിന് തിരിച്ചടി. അലൻ ശുഹൈബിനും താഹ ഫസലിനുമെതിരെ യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിൽ താഹ ഫസലിന് കോടതി ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താൽ യുഎപിഎ ചുമത്താനാകില്ലെന്നും മാവോയിസ്റ്റ് സംഘടനകളുടെ പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ മാത്രമേ യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽകുകയുള്ളുവെന്നും സുപ്രീം കോടതി കോടതി അറിയിച്ചു. അതേസമയം അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യവും സുപ്രീം കോടതി തള്ളി.
കഴിഞ്ഞ വർഷം സെപ്തംബർ മാസത്തിൽ കൊച്ചിയിലെ എൻഐഎ കോടതി അനുവദിച്ച അതേ വ്യവസ്ഥകളിലാണ് താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ ഒന്നാം പ്രതിയായ അലൻ ശുഹൈബിന് വിചാരണ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ശരി വച്ചിരുന്നു. ഇത് റദ്ദാക്കണമെന്നായിരുന്നു എൻഐഎയുടെ ആവശ്യം. എന്നാൽ ഈ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. വിധിയിലെ നിരീക്ഷണങ്ങൾ വിചാരണ കോടതിയിലെ മറ്റ് നടപടികളെ സ്വാധീനിക്കരുതെന്നും കോടതി പറഞ്ഞു.
ചെറുപ്പക്കാരായ അലനും, താഹയും മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായിരിക്കാം. അതിനാൽ അവരുടെ പക്കൽ മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും, ലഘുലേഖകളും കണ്ടേക്കാം. അലനും താഹയും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടനയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. എന്നാൽ ഇത് മാവോയിസ്റ്റ് സംഘടനയുടെ പ്രവർത്തനം ആണെന്ന് വിലയിരുത്താൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ അജയ് രസ്തോഗി, ശ്രീനിവാസ് ഓക് തുടങ്ങിയവർ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

