ഇനിമുതല്‍ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം

ന്യൂഡല്‍ഹി: ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇനിമുതല്‍ കുട്ടികള്‍ക്കും ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മെറ്റ് നിര്‍ബന്ധമാകും. വാഹനം ഓടിക്കുന്നയാള്‍ 9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള കുട്ടികള്‍ ശരിയായ പാകത്തിലുള്ള ഹെല്‍മറ്റ് ധരിച്ചിരിക്കണമെന്ന് ഉറപ്പാക്കിയിരിക്കണം. കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് ഈ നിര്‍ദ്ദേശം ഉള്ളത്.

കുട്ടികളെ ഒപ്പം ഇരുത്തി ഓടിക്കുമ്പോള്‍ വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററില്‍ അധികമാകാന്‍ പാടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഇതോടൊപ്പം നാലുവയസില്‍ താഴെയുള്ള കുട്ടികള്‍ ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുമ്പോള്‍ സുരക്ഷാ ബെല്‍റ്റുമായി ബന്ധിപ്പിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്.

നിരവധി കുട്ടികള്‍ക്ക് വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ നടപടി. സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഒരു വര്‍ഷത്തിനുള്ളില്‍ നിയമത്തിന്റെ അന്തിമരൂപം പുറത്തിറക്കാനാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സുരക്ഷാ നിര്‍ദേശങ്ങള്‍.